ബൈക്ക് കത്തിച്ച കേസില്‍ വഴിത്തിരിവ്; രണ്ടു യുവതികള്‍ അറസ്റ്റില്‍; പൊലീസ് കസ്റ്റഡിയില്‍ മുഖ്യപ്രതി വിഷം കഴിച്ചു

പൊലീസുകാരന്റെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ രണ്ടു യുവതികള്‍ അറസ്റ്റില്‍. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളില്‍ ആരതി രാജ്(26), സുഹൃത്ത് ഇടുക്കി കല്‍ത്തൊട്ടി വെളിനാങ്കട്ടം നെല്ലിമൂട്ടില്‍ വീട്ടില്‍ ഗായത്രി മോഹനന്‍ (26) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചല്‍ സ്വദേശി വിവേകിന്റെ ബൈക്കാണ് കത്തിച്ചത്.

വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ കാരണങ്ങളാണ് ബൈക്ക് കത്തിക്കുന്നതിന് ഇടയാക്കിയതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. അഞ്ചല്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ, ആരതി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതേത്തുടര്‍ന്ന് ആരതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ആറന്മുള പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ് ആര്‍ച്ചല്‍ പാലവിള വീട്ടില്‍ വിവേക്. ശനിയാഴ്ച രാത്രിയാണ് വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിച്ചത്. വീടിന്റെ പടികളില്‍ കരിഓയിലും ഒഴിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നായിരുന്നു തുടക്കത്തില്‍ സംശയിച്ചത്. കത്തിയ ബൈക്കിന് സമീപത്തു നിന്നും ലഭിച്ച ഭീഷണിക്കത്താണ് ഇത്തരത്തില്‍ സംശയത്തിന് ഇടയാക്കിയത്.

കത്തില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ പേര് എഴുതിയിരുന്നത്, കേസ് വഴിതിരിച്ചു വിടാനായിരുന്നുവെന്ന് പൊലീസ് പറയുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് ശേഖരിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഓട്ടോയിലെത്തിയവരിലേക്ക് അന്വേഷണം നീണ്ടു. ആ ഓട്ടോയ്ക്ക് പണം നല്‍കിയത് ഗുഗിള്‍പേ വഴിയായിരുന്നു. ഓട്ടോഡ്രൈവറെ ചോദ്യം ചെയ്തതോടെയാണ് പ്രതികളായ യുവതികളെ കണ്ടെത്തുന്നത്.

Related Articles

Back to top button