ടൂറിസം ഇനി ‘വ്യവസായം’…. കോട്ടയത്തിന് പുറമെ കൊല്ലം ചിന്നക്കടയിലും സ്കൈവേ… ബജറ്റ് പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ

തിരുവനന്തപുരം: പൊതുഗതാഗതം, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി ഡി സതീശൻ. കോട്ടയത്ത് കാലങ്ങളായി മുടങ്ങിക്കിടക്കുന്ന സ്കൈ വാക്കിംഗ് പ്രവൃത്തികൾ പുനരാരംഭിക്കുമെന്ന പ്രഖ്യാപനത്തിന് പുറമെ കൊല്ലം ചിന്നക്കടയിലും പുതിയ സ്കൈവേ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിലും ടൂറിസം മേഖലയിലും വൻ കുതിച്ചുചാട്ടമുണ്ടാക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.
കോട്ടയത്തെ സ്കൈ വാക്കിന് പുറമെ, കൊല്ലം ചിന്നക്കടയിൽ പുതിയ സ്കൈവേ നിർമ്മിക്കുന്നതിനായി 5 കോടി രൂപ ബജറ്റിൽ അനുവദിച്ചു. കൂടാതെ ഭരണനിർവ്വഹണം കൂടുതൽ സുഗമമാക്കാൻ കരുനാഗപ്പള്ളി, ചാലക്കുടി, മഞ്ചേശ്വരം എന്നിവിടങ്ങളിൽ പുതിയ റവന്യൂ ടവറുകൾ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളെ പൂർണ്ണമായും സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ചു. വ്യവസായ മേഖലയ്ക്ക് നൽകുന്ന എല്ലാവിധ ആനുകൂല്യങ്ങളും ഇനിമുതൽ ടൂറിസം മേഖലയ്ക്കും ലഭ്യമാകും. സ്ത്രീകൾ നേതൃത്വം നൽകുന്ന ടൂറിസം സംരംഭങ്ങൾക്ക് പ്രത്യേക പ്രോത്സാഹനം നൽകും. ഇതിനൊപ്പം വയനാടിന്റെ ടൂറിസം സാധ്യതകൾ ആഗോളതലത്തിൽ ഉയർത്താൻ ‘ബ്രാൻഡ് വയനാട്’ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു.
വാഹന നികുതി ഘടനയിൽ ബജറ്റിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. 40 ലക്ഷ രൂപയ്ക്ക് മുകളിലുള്ള ആഡംബര വാഹനങ്ങളുടെ റോഡ് നികുതി 5 ശതമാനമായി വർദ്ധിപ്പിച്ചു. ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം എന്നീ പ്രമുഖ ക്ഷേത്രങ്ങളിൽ തിരുപ്പതി മോഡൽ വികസനം നടപ്പിലാക്കും. ഇവയെ ദേശീയ തീർത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നടപടികൾ സ്വീകരിക്കും. അതോടൊപ്പം, തിരുവിതാംകൂർ – കൊച്ചി ദേവസ്വം ബോർഡുകളുടെ മാതൃകയിലേക്ക് മലബാർ ദേവസ്വം ബോർഡിനെയും മാറ്റിയെടുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. അതേസമയം, പൊതുഗതാഗത മേഖലയ്ക്ക് വലിയ ആശ്വാസമേകി ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസുകളുടെ നികുതി കുറയ്ക്കുകയും, സ്റ്റേജ് ക്യാരേജ് സ്വകാര്യ ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിക്കുകയും ചെയ്തു.



