‘ഇന്ന് കേരളത്തിന്റെ മകന്‍ എന്ന സ്ഥാനം എനിക്കുണ്ട്, അത് വേറെ ഏതൊരു സ്ഥാനത്തേക്കാളും വലുതാണ്’…ചാണ്ടി ഉമ്മന്‍…

കോട്ടയം: മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയുമായി കൂടിക്കാഴ്ച്ച നടത്തി നിയുക്ത പുതുപ്പളളി എംഎല്‍എ ചാണ്ടി ഉമ്മന്‍. അമ്മ മറിയാമ്മ ഉമ്മനൊപ്പമാണ് ചാണ്ടി ഉമ്മൻ എ കെ ആന്റണിയെ വീട്ടിലെത്തി കണ്ടത്. എ കെ ആന്റണി കുടുംബാംഗം തന്നെയാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. അമ്മ അദ്ദേഹത്തെ കാണണം എന്ന് ആവശ്യപ്പെട്ടു.

സ്‌നേഹ സന്ദര്‍ശനമായിരുന്നു അതെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ പ്രവര്‍ത്തനം തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ വ്യാപിപ്പിക്കുമെന്നും ഫൗണ്ടേഷന്റെ പ്രവര്‍ത്തനം ലഹരിക്കെതിരായ മൂവ്‌മെന്റാക്കി മാറ്റുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

‘ഇന്ന് സത്യപ്രതിജ്ഞയുടെ സമയത്ത് ഞാന്‍ അനുഭവിച്ച സ്‌നേഹം എനിക്ക് മറക്കാനാവില്ല. അവിടെ ഉയര്‍ന്നുകേട്ട എന്റെ പിതാവിന്റെ പേരിലുളള മുദ്രാവാക്യങ്ങള്‍ ഹൃദയത്തില്‍ ഞാന്‍ സ്വീകരിച്ചു. ഇന്ന് വേറൊരു സ്ഥാനത്തേക്കാളും വലിയ സ്ഥാനം എനിക്കുണ്ട്. അത് കേരളത്തിന്റെ മകന്‍ എന്ന സ്ഥാനമാണ്. ജനങ്ങളിലേക്കിറങ്ങി, ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട്, സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുളള പ്രവര്‍ത്തനം തുടരും.

എന്റെ പിതാവ് പറഞ്ഞ അര്‍ത്ഥവത്തായ വാക്കുണ്ട്, ജനം വെറുത്തിട്ട് എത്ര സ്ഥാനമുണ്ടെങ്കിലും എന്താ കാര്യം എന്ന്. ജനം വെറുക്കുന്നില്ല എങ്കില്‍ അതല്ലേ വേണ്ടത്? ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനമുണ്ടെന്ന് ഇന്നെനിക്ക് പൂര്‍ണബോധ്യമായി. ജനങ്ങളോടൊപ്പം നില്‍ക്കാന്‍ തന്നെയാണ് തീരുമാനം’-ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Related Articles

Back to top button