ടൂർ പോകാൻ വേറെ വഴിയില്ല…. വീട്ടുകാരില്ലാത്ത നേരം നോക്കി 3 പവൻ സ്വർണ്ണവും 75,000 രൂപയും കവർന്ന കൗമാരസംഘം പിടിയിൽ

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ മൂന്നാറിലേക്ക് വിനോദയാത്ര പോകുന്നതിനായി വൻ മോഷണം നടത്തിയ മൂന്നംഗ സംഘം കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിലായി. കൊടുവന്താനം സ്വദേശിയായ 19 വയസ്സുകാരൻ അജിത് അനിൽ, ഒപ്പമുണ്ടായിരുന്ന 17 വയസ്സ് പ്രായമുള്ള രണ്ട് കൗമാരക്കാർ എന്നിവരാണ് പിടിയിലായത്. ഒരു വീട്ടിൽ നിന്നും 75,000 രൂപയും മൂന്ന് പവൻ സ്വർണ്ണവുമാണ് ഇവർ ചേർന്ന് കവർന്നത്.
കഴിഞ്ഞ മെയ് 24-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശിയുടെ വീട്ടിലാണ് പ്രതികൾ മോഷണം നടത്തിയത്. മോഷ്ടിച്ച പണം ഉപയോഗിച്ച് ഇവർ മൂന്നാർ ഉൾപ്പെടെയുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആഡംബര യാത്ര നടത്തുകയും പണം ധൂർത്തടിക്കുകയും ചെയ്തു. അപകടം നടന്ന വീടും അവിടുത്തെ സാഹചര്യങ്ങളും കൃത്യമായി അറിയാവുന്നവരായിരുന്നു പ്രതികൾ. വീട്ടുകാർ പുറത്തുപോയ സമയം നോക്കി, അകത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മൂവരും ചേർന്ന് 24-ാം തീയതി മോഷണം നടത്തിയത്. പിടിക്കപ്പെടാതിരിക്കാൻ വീടിന്റെ പരിസരത്തുണ്ടായിരുന്ന സി.സി.ടി.വി ക്യാമറകളും അതിന്റെ ദൃശ്യങ്ങളും നശിപ്പിക്കാൻ ഇവർ ആസൂത്രിത ശ്രമം നടത്തിയിരുന്നു. എന്നാൽ, പോലീസ് തന്ത്രപൂർവ്വം സമീപത്തെ മറ്റ് വീടുകളിലെയും റോഡുകളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ കൂടി ശേഖരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
മോഷണം നടന്നതിന് പിന്നാലെ തന്നെ പ്രാദേശിക കേന്ദ്രങ്ങളിൽ നിന്നും പോലീസിന് പ്രതികളെക്കുറിച്ച് ചില കൃത്യമായ സൂചനകൾ ലഭിച്ചിരുന്നു. എന്നാൽ, പ്രതികൾ രക്ഷപ്പെടാതിരിക്കാനും കേസ് ശക്തമാക്കാനുമായി ശാസ്ത്രീയമായ തെളിവുകൾ പൂർണ്ണമായി ശേഖരിച്ച ശേഷം മാത്രം ഇവരെ പിടികൂടാനായിരുന്നു പോലീസിന്റെ തീരുമാനം. യാത്ര കഴിഞ്ഞ തിരിച്ചെത്തിയ പ്രതികളെ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് വലയിലാക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നും കാഞ്ഞിരപ്പള്ളി പോലീസ് അറിയിച്ചു.



