ഇന്ത്യയിൽ പരമ്പര ജയിക്കാൻ സ്റ്റീവ് സ്മിത്തിന്റെ കുതന്ത്രം….കൈയോടെ പൊക്കി കോലി….

2017-ലെ ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പര ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും ആവേശകരമായ പോരാട്ടങ്ങളിലൊന്നായിരുന്നു. ഇന്ത്യ 2-1ന് വിജയിച്ച ആ പരമ്പരയിലെ ഏറ്റവും വലിയ വിവാദമായിരുന്നു ബംഗളൂരു ടെസ്റ്റിൽ സ്റ്റീവ് സ്മിത്ത് ഉൾപ്പെട്ട ‘ബ്രെയിൻ ഫേഡ്’ സംഭവം. സംഭവത്തിന് വർഷങ്ങൾക്കുശേഷം അന്നത്തെ വിവാദത്തിൽ വലിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം ചേതേശ്വർ പുജാര.
ഡ്രസ്സിംഗ് റൂമിലെ തത്സമയ ടിവി ദൃശ്യങ്ങൾ ദുരുപയോഗം ചെയ്താണ് ഓസ്ട്രേലിയ അന്ന് ഡിആർഎസ് തീരുമാനങ്ങൾ എടുത്തിരുന്നതെന്ന് പുജാര തുറന്നടിച്ചു. ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തിലാണ് പുജാര അന്ന് നടന്ന കാര്യങ്ങൾ വിശദീകരിച്ചത്. ബെംഗളൂരു ടെസ്റ്റിന്റെ നാലാം ഇന്നിംഗ്സിൽ 188 റൺസ് വിജയലക്ഷ്യം പിന്തുടരവേ, ഉമേഷ് യാദവിന്റെ പന്തിൽ സ്റ്റീവ് സ്മിത്ത് എൽബിഡബ്ല്യുവിൽ കുരുങ്ങി. ഫീൽഡ് അമ്പയർ ഔട്ട് അനുവദിച്ചതോടെ, നോൺ-സ്ട്രൈക്കിംഗ് എൻഡിലുണ്ടായിരുന്ന പീറ്റർ ഹാൻഡ്സ്കോംബിനോട് സംസാരിക്കുന്നതിന് പകരം സ്മിത്ത് ഡ്രസ്സിംഗ് റൂമിലേക്ക് നോക്കി ഡിആർഎസ് എടുക്കണമോ എന്ന് ചോദിക്കുകയായിരുന്നു.



