’20 കോടി ഉണ്ടെന്ന് പറഞ്ഞ് പറ്റിച്ചു, സ്ഥാനാർത്ഥിയായതും തട്ടിപ്പ്’; റോബിനെതിരെ വീണ്ടും ശാലു പേയാട്

ബിഗ്ബോസ് താരവും കുണ്ടറയിലെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന റോബിൻ രാധാകൃഷ്ണനെതിരെ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാട് രംഗത്ത്. മുൻപും റോബിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശാലു രംഗത്തെത്തിയിരുന്നു. റോബിനുമായി അഞ്ച് മാസത്തെ പരിചയമാണ് തനിക്കുള്ളതെന്നും ചലച്ചിത്ര പ്രവര്‍ത്തകരുമായി പരിചയപ്പെടാന്‍ താന്‍ നിരവധി അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുത്തെന്നും ഷാലു മുൻപ് പറഞ്ഞിട്ടുണ്ട്.
”റോബിൻ ഇങ്ങോട്ട് വന്ന് എന്നെ പരിചയപ്പെടുകയായിരുന്നു. ചേട്ടാ നമുക്കൊരു പടം ചെയ്യണം, 20 കോടി രൂപ അക്കൗണ്ടിലുണ്ടെന്ന് പറഞ്ഞു. കൊള്ളാം, പടം ചെയ്യാമെന്ന് ഞാനും കരുതി. അങ്ങനെ കുറേപ്പേരെ പരിചയപ്പെടുന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് ഇതെല്ലാം പുകമറയാണെന്ന് മനസിലായത്. ഇവൻ നമ്മളെ ബലിയാടാക്കുകയാണെന്ന് പിന്നെ മനസിലായി. പക്ഷെ അപ്പോഴേക്കും മുതലയുടെ വായിൽ തല വെച്ചത് പോലുള്ള അവസ്ഥയായിരുന്നു. പിന്നെ ഊരാൻ പറ്റില്ലല്ലോ. എല്ലാവർക്കും ഇവനെ പരിചയപ്പെടുത്തിക്കൊടുത്തില്ലേ. പടം ചെയ്യും എന്ന് പറഞ്ഞു. മോഹൻലാലിന്റെ പേജിൽ വരെ ഒരു പോസ്‌റ്റ് ഇട്ടിരുന്നു. അപ്പോഴെല്ലാം എന്റെ മനസിൽ പടം നടക്കുമെന്നാണ്. പിന്നീടാണ് ഇവന്റെ കയ്യിൽ ഒന്നുമില്ല, പറ്റിച്ചതാണെന്നൊക്കെ അറിയുന്നത്. വണ്ടിയെടുത്ത് സിസി അടയ്ക്കാത്ത പ്രശ്‌നം ഉണ്ടായി. വിളികൾ മൊത്തം എനിക്കാണ് വരുന്നത്. പെട്ടുപോയി.
പുള്ളി നൂറ് ശതമാനം തട്ടിപ്പാണ്. ബിജെപിയിൽ സ്ഥാനാർത്ഥിയായി നിന്നത് പോലും വെറും തട്ടിപ്പാണ്. അവിടെ നിന്ന് എന്തെങ്കിലും കിട്ടാൻ വേണ്ടിയാണ് അങ്ങനെ ചെയ്‌തത്. അവന് സോഷ്യൽ മീഡിയയിൽ എപ്പോഴും കളം വേണം. അതിനപ്പുറം ആരോടും ആത്മാർത്ഥതയുമില്ല. സോഷ്യൽ മീഡിയയിൽ കിടന്ന് കളിക്കുന്ന ആർക്കും ആരോടും സിംപതിയും സ്നേഹവുമില്ല. അവർക്ക് അപ്പോഴത്തെ ഒരു കണ്ടന്റ് മാത്രം. അപ്പുറത്ത് നിൽക്കുന്നവന്റെ കുടുംബം, അവസ്ഥ എന്നിവയൊന്നും വിഷയമേയല്ല”, എന്ന് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ശാലു പേയാട് പറഞ്ഞു.



