സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ മർദിച്ചതായി പരാതി

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് സ്കൂൾ വിദ്യാർത്ഥികളുടെ മർദനം. ഹോണടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. രണ്ട് ജീവനക്കാർ ചികിത്സ തേടി. കൊടിയത്തൂർ മാവൂർ വഴി കോഴിക്കോടേക്ക് പോവുകയായിരുന്ന അസർ മുല്ല എന്ന പേരുള്ള സ്വകാര്യ ബസിലെ കണ്ടക്ടറെയും ഡ്രൈവറെയും ഇരുപതോളം വരുന്ന വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചെന്നാണ് പരാതി.

ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. കുറ്റിക്കാട്ടൂരിൽ നിന്നും കുന്ദമംഗലം ഭാഗത്തേക്ക് പോകുന്ന ജംഗ്ഷനിൽ എത്തിയപ്പോൾ ഡ്രൈവർ ഹോൺ മുഴക്കി എന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ ആക്രമിച്ചതെന്ന് ബസുടമ പറഞ്ഞു. ബസ് ഡ്രൈവറായ ഫസൽ കണ്ടക്ടർ ആഷിക് എന്നിവരാണ് ചികിത്സ തേടിയത്. ജീവനക്കാർ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. സംഘർഷത്തെ തുടർന്ന് കുറ്റിക്കാട്ടൂർ അങ്ങാടിയിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

Related Articles

Back to top button