സ്കൂൾ തുറക്കുന്നത് പ്രതിസന്ധിയിൽ….

അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്കൂൾ തുറക്കുന്നത് പ്രതിസന്ധിയിൽ. കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിൻ്റെ പിന്നാലെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കടുത്ത നിബന്ധനകളാണ് മുന്നോട്ട് വെച്ചിരുന്നത്. ഇത് നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ് ഈ മാസം 13ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുതുക്കി.
ഇതു പ്രകാരം ഹെൽത്ത് ഇൻസ്പെക്ടറും തദ്ദേശ സ്ഥാപനങ്ങളിലെ അസി. എഞ്ചിനീയറും അനുമതി നൽകിയാൽ ഫിറ്റ്നസ് ലഭിക്കും. എന്നാൽ ഇതുമായി ബന്ധപ്പെട്ട ചോദ്യാവലിയിലെ ഒൻപത് മുതൽ ഉള്ള നാല് ചോദ്യങ്ങളെ ചൊല്ലിയാണ് പ്രതിസന്ധി നിലനിൽക്കുന്നത്. സ്കൂളിലെ വയറിങ്, ട്രാൻസ്ഫോർമർ, ഇലക്ട്രിക് പോസ്റ്റ്, ഫയർ എക്സിറ്റിംഗ്യൂഷർ അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് അനുമതി നൽകാൻ അസിസ്റ്റൻ്റ് എഞ്ചിനീയർക്ക് സാധിക്കില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഫിറ്റ്നസ് നൽകുന്നതിൽ കാലതാമസം.



