കൈക്കൂലിക്കേസിൽ പിടിച്ചെടുത്ത 10000 രൂപ എലി തിന്നുവെന്ന് പോലീസ് റിപ്പോർട്ട്; പരാമർശത്തിൽ ആശ്ചര്യം പ്രകടിപ്പിച്ച് സുപ്രീം കോടതി

10000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ പിടിച്ചെടുത്ത പണം എലി തിന്നുവെന്ന് പൊലീസ് റിപ്പോർട്ട്. സംഭവത്തിൽ ആശ്ചര്യം പ്രകടിപ്പിച്ച് സുപ്രീം കോടതി. അഴിമതിക്കേസിൽ പിടിയിലായ ബിഹാറിലെ വനിത ഉദ്യോഗസ്ഥയുടെ കേസിലാണ് ഈ പരാമർശം ഉണ്ടായിരുന്നത്.
അഴിമതിനിരോധന നിയമ പ്രകാരം പട്‌ന ഹൈക്കോടതി കുറ്റക്കാരിയാണെന്ന് വിധിച്ച അരുണ കുമാരിയുടെ ജാമ്യഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ശിശുവികസന പദ്ധതിയിൽ ഓഫിസറായിരിക്കെ 10,000 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. വിചാരണക്കോടതി ഇവരെ വെറുതെ വിട്ടെങ്കിലും ഹൈക്കോടതി 4 വർഷം കഠിന തടവു വിധിച്ചു.
ഈ ഉത്തരവിലാണ് പണം എലി തിന്നതിനെക്കുറിച്ചു പരാമർശിച്ചത്. പണം ശരിയായി സൂക്ഷിച്ചില്ലെന്നതിനാൽ പ്രോസിക്യൂഷൻ കേസ് തെറ്റാണെന്നു പറയാൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. സാഹചര്യ തെളിവുകൾ അടിസ്ഥാനമാക്കിയാണ് ശിക്ഷിച്ചത്. വിഷയം അന്തിമവാദം കേൾക്കുമ്പോൾ വിശദമായി പരിശോധിക്കുമെന്നു നിരീക്ഷിച്ച സുപ്രീം കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു.



