ജനങ്ങൾക്ക് ബുദ്ധിമുട്ട് വേണ്ട…. അകമ്പടി വാഹനങ്ങളും സുരക്ഷയും ഒഴിവാക്കി വിജയ്….. മുഖ്യമന്ത്രിയാകും മുൻപേ….

തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി തനിക്ക് അനുവദിച്ച കോൺവോയ് വാഹനങ്ങളും പോലീസ് സുരക്ഷയും വിജയ് വേണ്ടെന്നു വെച്ചു. തന്റെ സുരക്ഷാ ക്രമീകരണങ്ങൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് എന്ന നിലപാടിലാണ് അദ്ദേഹം. നീലാങ്കരൈയിലെ വസതിക്ക് മുന്നിലുണ്ടായിരുന്ന പോലീസ് കാവലും മെറ്റൽ ഡിറ്റക്ടറുകളും നീക്കം ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരെയും കോൺവോയ് വാഹനങ്ങളെയും വിജയ് തന്നെ നേരിട്ട് ഇടപെട്ട് മടക്കി അയച്ചു.
വസതിക്ക് ഒരു കിലോമീറ്റർ അകലെ വെച്ച് ആളുകളെ തടയുന്നതും കടുത്ത പരിശോധനകളും ഗതാഗത തടസ്സമുണ്ടാക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ തീരുമാനം. അയൽവാസികൾക്കും യാത്രക്കാർക്കും തന്റെ പേരിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇത് ടി.വി.കെ അധ്യക്ഷന്റെ വ്യക്തിപരമായ താൽപ്പര്യപ്രകാരം എടുത്ത തീരുമാനമാണെന്നും ഭരണപരമായ മറ്റ് മാറ്റങ്ങൾ മൂലമല്ലെന്നും പാർട്ടി ജോയിന്റ് ജനറൽ സെക്രട്ടറി സി.ടി.ആർ നിർമ്മൽ കുമാർ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് വിജയിച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ ലളിതമായ രീതിയിൽ തുടരാനാണ് വിജയിന്റെ തീരുമാനം. ഔദ്യോഗികമായി ചുമതലയേറ്റ ശേഷം പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷാ സംവിധാനങ്ങൾ പുനരാരംഭിക്കും. ലളിതമായ ജീവിതശൈലിയും ജനങ്ങളോടുള്ള കരുതലും വിജയിന്റെ പുതിയ രാഷ്ട്രീയ ശൈലിയുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.



