മുല്ലപ്പെരിയാർ കേസിൽ കേരളത്തിന് പുതിയ സ്പെഷ്യൽ കൗൺസിൽ

മുല്ലപ്പെരിയാർ കേസിൽ കേരളം പുതിയ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ചു. പ്രമുഖ അഭിഭാഷകൻ റോയ് എബ്രഹാമിനെയാണ് സംസ്ഥാന സർക്കാർ സ്പെഷ്യൽ കൗൺസിലായി നിയമിച്ചത്. മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള അന്തർസംസ്ഥാന നദീജല തർക്ക കേസുകളിൽ കേരളത്തിനുവേണ്ടി സുപ്രീംകോടതിയിലും വിവിധ ട്രിബ്യൂണലുകളിലും അദ്ദേഹം ഹാജരാകും. സീനിയർ അഭിഭാഷകൻ മോഹൻ കതാർക്കിക്കൊപ്പം റോയ് എബ്രഹാം ഹാജരാകുമെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
1992 മുതൽ സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് റോയ് എബ്രഹാം. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള അന്തർസംസ്ഥാന നദീജല തർക്ക കേസുകളിൽ ഹാജരാകാൻ അഭിഭാഷകൻ ജി. പ്രകാശിനെ സർക്കാർ നിയമിച്ചിരുന്നു. സംസ്ഥാനത്തിന്റെ മുൻ സ്റ്റാൻഡിങ് കൗൺസിൽ കൂടിയായിരുന്നു ജി. പ്രകാശ്. ലാവലിൻ ഉൾപ്പെടെയുള്ള കേസുകളിലും സംസ്ഥാന സർക്കാരിനുവേണ്ടി അദ്ദേഹം ഹാജരായിരുന്നു.
റോയ് എബ്രഹാമിനെ സ്പെഷ്യൽ കൗൺസിലായി നിയമിച്ചുള്ള പുതിയ സർക്കാർ ഉത്തരവിൽ ജി. പ്രകാശിനെ സ്ഥാനത്തുനിന്ന് മാറ്റിയതായി പ്രത്യേകം വ്യക്തമാക്കിയിട്ടില്ല. എന്നാൽ പുതിയ നിയമനം ജി. പ്രകാശിന് പകരമായുള്ളതാണെന്ന സൂചനയാണ് ലഭിക്കുന്നത്. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവും തമിഴ്നാടും തമ്മിലുള്ള നിയമപോരാട്ടം തുടരുന്നതിനിടെയാണ് സംസ്ഥാന സർക്കാരിന്റെ പുതിയ നിയമനം. അന്തർസംസ്ഥാന നദീജല തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും കേരളത്തിന്റെ നിയമപരമായ നിലപാട് ശക്തമായി അവതരിപ്പിക്കുകയെന്നതാണ് പുതിയ സ്പെഷ്യൽ കൗൺസിലിന്റെ പ്രധാന ചുമതല.



