കള്ളാടി ദുരന്തം: മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു… തുരങ്ക നിർമ്മാണം…

വയനാട്: കള്ളാടി ദുരന്തത്തിന് പിന്നാലെ മേപ്പാടി ഗവൺമെൻറ് പോളിടെക്നിക് കോളജിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു. ക്യാമ്പിലുണ്ടായിരുന്ന 48 കുടുംബങ്ങളിലെ 129 പേരെയാണ് തിരികെ വീടുകളിൽ എത്തിച്ചത്. ദുരന്തം ഉണ്ടായതിനെ തുടർന്ന് പരിസരപ്രദേശങ്ങളിൽ നിന്നും സുരക്ഷിത സ്ഥാനമെന്ന നിലയിലാണ് ഇവരെ ക്യാമ്പിലേക്ക് മാറ്റിയിരുന്നത്.

അതേസമയം, കള്ളാടി ദുരന്തമേഖലയിൽ നിന്ന് ഇതുവരെ 7 മൃതദേഹങ്ങളാണ് കണ്ടെത്താനായത്. കഴിഞ്ഞ ദിവസം മീനാക്ഷി പുഴയിൽ നിന്ന് കണ്ടെടുത്ത രതീഷ് ഗുച്ചാദിന്റെ മൃതദേഹം ദുരന്ത സ്ഥലത്തുനിന്നും ഒന്നര കിലോമീറ്റർ അകലെ നിന്നാണ് ലഭിച്ചത്. രക്ഷാപ്രവർത്തനത്തിന്റെ അഞ്ചാം ദിനമായ ഇന്ന് കാലാവസ്ഥ അനുകൂലമായതിനാൽ ദൗത്യം സുഗമമായി മുന്നോട്ട് പോകുന്നുണ്ട്. നാല് സോണുകളായി തിരിച്ചു നടത്തുന്ന തിരച്ചിലിൽ നിലവിൽ ഒന്നാം സോണും പ്രധാനമായും രണ്ടാം സോണും കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. മണ്ണൊലിച്ച് വന്ന ദൃശ്യങ്ങൾ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ, കാണാതായ വിക്രം റാണ രണ്ടാം സോണിൽ ഉണ്ടാകുമെന്ന നിഗമനത്തിലാണ് ദൗത്യസംഘം പരിശോധന നടത്തുന്നത്.

കള്ളാടി ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. അപകടത്തിൽ പരുക്കേറ്റവർക്ക് പരമാവധി 2 ലക്ഷം രൂപയും സഹായം നൽകും. അതോടൊപ്പം, സർക്കാരിന്റെ വിദഗ്ധസമിതി റിപ്പോർട്ട് വരുന്നത് വരെ തുരങ്ക നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തിവയ്ക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുക, കരാറുകാർ കരാർ വ്യവസ്ഥകൾ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിർമ്മാണത്തിനായി നൽകിയ പരിസ്ഥിതി അനുമതികൾ വിലയിരുത്തുക തുടങ്ങിയവയാണ് സംസ്ഥാന സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതിയുടെ പ്രധാന ചുമതലകൾ.

Related Articles

Back to top button