കാലടി സർവകലാശാല പ്രതിഷേധം: റിമാൻഡിലായിരുന്ന എസ്എഫ്ഐ പ്രവർത്തകർക്ക്..

കാലടി സർവകലാശാല പ്രതിഷേധത്തിൽ റിമാൻഡിലായിരുന്ന എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. സംസ്ഥാന കമ്മിറ്റിയംഗം മെബിൻ ജോസ്, ബേസിൽ, യദു, വിജേഷ് എന്നിവർക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതും കലാപവും ചുമത്തിയെടുത്ത കേസിൽ ഇവർ പിടിയിലായത് ഈ മാസം 16നാണ്. സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കാലടി സംസ്കൃത സർവകലാശാലയിലെ ഒരു സംഘം വിദ്യാർത്ഥികൾ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും കൈയേറ്റം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ആരോപിച്ച് വൈസ് ചാൻസലർ സിസ തോമസ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിരുന്നു. ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയെന്നും ഔദ്യോഗിക വാഹനത്തിന് കേടുപാട് വരുത്തിയെന്നും തന്നോടൊപ്പം ഉണ്ടായിരുന്ന സിൻഡിക്കേറ്റ് അംഗങ്ങളും പേഴ്സണൽ സ്റ്റാഫും ആക്രമിക്കപ്പെട്ടുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം സർവകലാശാലയിൽ എത്തിയതായിരുന്നു വിസി സിസ തോമസ്. യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വിദ്യാർത്ഥികൾ ലിഫ്റ്റിന് മുൻപിലും സർവകലാശാല ഗേറ്റിന് സമീപത്തും വെച്ച് വിസിയെ തടഞ്ഞത്.



