കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി..

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ അവശേഷിക്കുന്ന തെളിവുകള്‍ കൂടി നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. കേസില്‍ നിര്‍ണായ തെളിവുകള്‍ കണ്ടെത്താന്‍ ജിതിന്റെ ഫോണ്‍ സ്റ്റേറ്റ് എഫ്എസ്എല്ലിലേക്ക് അയക്കാനുള്ള നടപടി എസ്‌ഐടി ആരംഭിച്ചു.

സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചത് ജിതിന്‍ ഭാസ്‌കറിന്റെ ഫോണില്‍ നിന്നാണ് എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഈ തെളിവുകള്‍ നശിപ്പിക്കാന്‍ ഫോണ്‍, ഫാക്ടറി റീസെറ്റ് ചെയ്യുകയും വാട്‌സ്ആപ്പ് ഡാറ്റകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജില്ലാ ഫോറന്‍സിക് ലാബിന്റെ പരിശോധനയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായെന്നും എസ്‌ഐടി സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ അവശേഷിക്കുന്ന തെളിവുകള്‍ കൂടി നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രതിയുടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളും അന്വേഷണ സംഘം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യങ്ങള്‍ എല്ലാം പരിഗണിച്ചാണ് കോടതി ജിതിന്‍ ഭാസ്‌കറിന് ജാമ്യം നിഷേധിച്ചത്. തുടരന്വേഷണം പ്രതിസന്ധിയില്‍ ആകാതിരിക്കാന്‍ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വേണമെന്ന് മുഹമ്മദ് കാസിമിന്റെ അഭിഭാഷകന്‍ എം ടി അഫ്‌നാസ് പറഞ്ഞു.

Related Articles

Back to top button