ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്

മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച ബജറ്റ് വികസന മുരടിപ്പിനുള്ള ഗ്യാരണ്ടിയെന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായ ഡോ.തോമസ് ഐസക്. നികുതി കുടിശിക പിരിക്കുന്നില്ല. സംസ്ഥാനത്തിന്റെ ജിഎസ്ടി കാര്യക്ഷമായി പിരിക്കാനായി ഒന്നും ബജറ്റ് പ്രസംഗത്തിൽ ഇല്ല. പറയുന്ന കാര്യങ്ങൾ ഒന്നും ചെയ്യാനുള്ള പണം ബജറ്റിൽ ഇല്ലെന്നും ഡോ. തോമസ് ഐസക് വിമർശിച്ചു.
പുതിയ മെഡിക്കൽ കോളജുകൾക്ക് ആകെ 100 കോടി രൂപ മാത്രമാണ് വകയിരുത്തിയത്. ഈ തുക വെച്ച് രണ്ട് പുതിയ മെഡിക്കൽ കോളജുകൾ ആരംഭിക്കാൻ കഴിയില്ല. ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതിക്ക് വകയിരുത്തിയത് വെറും പത്ത് കോടി മാത്രമാണ്. ബജറ്റ് തമാശയാക്കിക്കളഞ്ഞു. ബജറ്റ് പ്രസംഗം കഥപറച്ചിലായിപ്പോയെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.
നികുതി കുടിശ്ശിക പിരിച്ചെടുത്താൽ പ്രശ്നം തീരുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഈ ബജറ്റിൽ നികുതി എഴുതിത്തള്ളലാണ് ഉണ്ടായിരിക്കുന്നത്. വീര്യം കുറഞ്ഞ കോർപറേറ്റ് മദ്യം ഒഴുക്കാനുള്ള ഉപായമായിട്ട് ഈ ബജറ്റ് മാറി. കിഫ്‌ബിയിൽ അനിശ്ചിതത്വം സൃഷ്ടിച്ചത് നിരാശാജനകമാണ്. വ്യക്തമായ സമീപനം ബജറ്റ് പ്രസംഗത്തിൽ ഉണ്ടാവുമെന്ന് കരുതിയെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.



