‘അതുലിന്റെ മുൻ കാമുകിയും ആത്മഹത്യ ചെയ്തതാണ്’…. ആരതിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം

തിരുവനന്തപുരം: ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി മരണപ്പെട്ട ആരതിയുടെ മാതാപിതാക്കൾ. മരണത്തിൽ ദുരൂഹതയുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ആരതിയുടെ കുടുംബം വ്യക്തമാക്കി. അതുലിന് സാമ്പത്തിക ബാധ്യതകളുണ്ടെന്ന കാര്യം മറച്ചുവെച്ചാണ് വിവാഹം കഴിച്ചതെന്നും മദ്യപിച്ചെത്തി മകളെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്നും ആരതിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
അതുലിന് മുൻപുണ്ടായിരുന്ന ഒരു പ്രണയബന്ധത്തെക്കുറിച്ചും ആ പെൺകുട്ടിയുടെ ആത്മഹത്യയെക്കുറിച്ചും ആരതിയുടെ അമ്മ വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോൾ മുതൽ മർദ്ദന വിവരങ്ങൾ മകൾ പറയാറുണ്ടായിരുന്നു. 50 ലക്ഷത്തോളം രൂപയുടെ കടം തീർക്കാൻ പണം ആവശ്യപ്പെടുകയും ആരതിയുടെ സ്വർണം പണയം വെക്കുകയും ചെയ്തിരുന്നു. ഈ മർദ്ദന വിവരങ്ങളെല്ലാം അതുലിന്റെ വീട്ടുകാർക്കും അറിയാമായിരുന്നിട്ടും അവർ ഒന്നിനും ഇടപെട്ടില്ലെന്നും അമ്മ ആരോപിച്ചു. ഇടയ്ക്ക് വഴക്കുകൾ പതിവായിരുന്നെങ്കിലും അതുലിനെ അത്രത്തോളം സ്നേഹിച്ചതുകൊണ്ട് അവനെ വിട്ടുപോരാൻ മകൾക്ക് സാധിച്ചിരുന്നില്ല.
വിവാഹജീവിതത്തിൽ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് ഇരുവരെയും കൗൺസിലിംഗിന് കൊണ്ടുപോയിരുന്നതായി ആരതിയുടെ അച്ഛൻ വ്യക്തമാക്കി. അതിനുശേഷം കുറച്ചുനാൾ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. എന്നാൽ അതുലിന്റെ വീട്ടിൽ നിൽക്കാൻ പറ്റാത്ത സാഹചര്യമായിരുന്നുവെന്ന് മകൾ പറഞ്ഞിരുന്നു. അതുലിന്റെ അച്ഛൻ നിരന്തരം ചീത്ത പറയുമായിരുന്നെന്നും ഇത് മകൾക്ക് വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് തന്റെ മകളെയാണ് നഷ്ടപ്പെട്ടതെന്നും ഈ ക്രൂരതയ്ക്ക് പിന്നിലുള്ളവർക്കെതിരെ നിയമപരമായി ഏതറ്റം വരെയും മുന്നോട്ട് പോകുമെന്നും ആരതിയുടെ അച്ഛൻ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.



