അസമിലെ ജോർഹട്ടിൽ വ്യോമസേനാ വിമാനം തകർന്നു വീണു… 5 ഉദ്യോഗസ്ഥർക്ക് വീരമൃത്യു… സഹപൈലറ്റിന് ഗുരുതര പരിക്ക്

അസമിലെ ജോർഹട്ടിൽ റൺവേയിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനം തകർന്നു വീണ് വൻ ദുരന്തം. അപകടത്തിൽ അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യോമസേനയുടെ AN–32 ട്രാൻസ്‌പോർട്ട് വിമാനമാണ് ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടത്.
രാവിലെ 10 മണിയോടെ ജോർഹാട്ടിലെ വ്യോമസേനാ വിമാനത്താവളത്തിലായിരുന്നു സംഭവം. ലാൻഡിങ്ങിനായി താഴ്ന്നു പറക്കുന്നതിനിടെ വിമാനം നിയന്ത്രണം വിട്ട് തകർന്നു വീഴുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ വിമാനത്തിന് തീപിടിക്കുകയും കോക്പിറ്റ് മുതൽ നടുഭാഗം വരെ പൂർണ്ണമായും കത്തിച്ചാമ്പലാകുകയും ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഹപൈലറ്റിനെ വ്യോമതാവളത്തിന് സമീപമുള്ള സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അപകടത്തിൽ വീരമൃത്യുവരിച്ചവരിൽ രണ്ടുപേർ അഗ്നിവീർ പദ്ധതി വഴി സേനയിലെത്തിയവരാണെന്ന വിവരം വ്യോമസേന ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. മരണപ്പെട്ട പൈലറ്റുമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വ്യോമസേന ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിക്കും. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. സാങ്കേതിക തകരാറാണോ അതോ പ്രതികൂല കാലാവസ്ഥയാണോ അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ. വ്യോമസേനയുടെ വിശ്വസ്ത വാഹനങ്ങളിലൊന്നായ AN-32 വിമാനം തകർന്നത് പ്രതിരോധ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.



