ലീഗിന്റെ പാട്ടിനൊപ്പം ‘തുള്ളുന്ന പാവ’…. സതീശന്റെ മുഖ്യമന്ത്രിസ്ഥാനത്തിനെതിരെ ബിജെപി…. പരിഹാസവുമായി കെ. സുരേന്ദ്രൻ

കൊച്ചി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്തതിന് പിന്നാലെ രൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി ബിജെപി. സതീശന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചതിൽ മുസ്‌ലിം ലീഗിന്റെ അനാവശ്യ ഇടപെടലുണ്ടെന്ന പരോക്ഷ ആരോപണവുമായാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. അടുത്ത അഞ്ചുവർഷം കേരളം ഭരിക്കാൻ പോകുന്നത് ലീഗിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഒരു ‘പാവ മുഖ്യമന്ത്രി’ ആയിരിക്കുമെന്ന് ബിജെപി ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ കുറിച്ചു. കെ.എം. ഷാജിയുടെ മുൻകാല പ്രസംഗങ്ങളെ സൂചിപ്പിച്ചുകൊണ്ട്, ലീഗ് അധികാരം നിയന്ത്രിക്കുമ്പോൾ കേരളത്തിന് എന്ത് സംഭവിക്കുമെന്ന് വരും ദിവസങ്ങളിൽ കാണാമെന്നും കുറിപ്പിൽ പറയുന്നു.
22-നേക്കാൾ താഴെയാണ് ഭായി 63′ എന്ന പരിഹാസവുമായാണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്തെത്തിയത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 63 സീറ്റിലും മുസ്‌ലിം ലീഗ് 22 സീറ്റിലുമാണ് ജയിച്ചത്. എന്നാൽ ഭരണം നിയന്ത്രിക്കുന്നത് ലീഗ് ആണെന്ന സൂചന നൽകാനാണ് സുരേന്ദ്രൻ ഈ കണക്കുകൾ നിരത്തിയത്. പതിനൊന്ന് ദിവസം നീണ്ടുനിന്ന നാടകീയ നീക്കങ്ങൾക്കൊടുവിലാണ് കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെ മറികടന്നാണ് വി.ഡി. സതീശൻ മുഖ്യമന്ത്രിപദത്തിലെത്തിയത്.



