ഭാരത് മാതാ കോളേജ് മോർഫിങ് കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന്…. ശ്രീഹരിക്ക്…

കൊച്ചി: എറണാകുളം ഭാരത് മാതാ കോളേജിൽ സഹപാഠികളായ പെൺകുട്ടികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത കേസിൽ പ്രതിയായ ബി.ബി.എ വിദ്യാർഥി ശ്രീഹരിയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ശ്രീഹരിയെ റിമാൻഡ് ചെയ്തത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കോളേജ് അധികൃതരും രംഗത്തെത്തി. സംഭവം ദൗർഭാഗ്യകരമാണെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ പൊലീസിനെ അറിയിക്കണമെന്നും കോളേജ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഒരു പൂർവ്വ വിദ്യാർഥിയാണ് വിഷയം കോളേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതെന്നും തുടർന്ന് ഉടൻ പരാതി പൊലീസിന് കൈമാറിയതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. സൈബർ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പ്രത്യേക അന്വേഷണസംഘം പ്രവർത്തിക്കുന്നത്. തൃക്കാക്കര എ.സി.പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പിന്നിൽ കൂടുതൽ പേരുണ്ടോയെന്നും കൂടുതൽ കണ്ണികൾ ഉണ്ടോയെന്നും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കും. അതേസമയം, കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് വിദ്യാർഥികളുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് മാനേജ്മെന്റുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കിയില്ലെങ്കിൽ വീണ്ടും സമരം നടത്തുമെന്നും വിദ്യാർഥികൾ നിലപാട് വ്യക്തമാക്കി.

Related Articles

Back to top button