സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക്..

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്കും വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. വിദ്യാർഥികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി കൂടുതൽ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ പരിഗണിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. Government

സ്കൂൾ വിദ്യാർഥികൾക്കുള്ള ഓണം സ്പെഷ്യൽ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഓണക്കാലത്ത് വിദ്യാർഥികൾക്ക് ആവശ്യമായ ഭക്ഷ്യസഹായം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി കൂടുതൽ വിപുലീകരിക്കുന്നതിലൂടെ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കും ഉച്ചഭക്ഷണത്തിന്റെ പ്രയോജനം ലഭ്യമാക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ.

കേന്ദ്രാവിഷ്‌കൃത പി എം പോഷൺ പദ്ധതിയുടെ ഭാഗമായി ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കും ഉച്ചഭക്ഷണം നൽകുന്നത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനത്തിന്റെ അഭിപ്രായം തേടിയിരുന്നു. കഴിഞ്ഞ മാസം ഡൽഹിയിൽ ചേർന്ന യോഗത്തിൽ കേരളം ഇതിന് സമ്മതം അറിയിച്ചിട്ടുണ്ട്.

ഭക്ഷണം പൗരന്റെ അടിസ്ഥാന അവകാശമാണെന്നും ക്ഷേമരാഷ്ട്രത്തിൽ അത് സംരക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു. എല്ലാവർക്കും സമൃദ്ധമായ ഓണം ഉറപ്പാക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ ആഘോഷിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർഥികൾക്ക് ഓണപരീക്ഷയ്ക്ക് മികച്ച വിജയവും മന്ത്രി ആശംസിച്ചു.

പൊതുവിദ്യാലയങ്ങളിലെ 23.5 ലക്ഷത്തോളം വിദ്യാർഥികൾക്ക് നാല് കിലോ വീതം സൗജന്യ അരി വിതരണം ചെയ്യുന്നതിലൂടെ അത്രയും കുടുംബങ്ങൾക്കാണ് അതിന്റെ ഗുണം ലഭിക്കുന്നതെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ മുൻകൈയിൽ സപ്ലൈകോ വഴിയാണ് 905 മെട്രിക് ടൺ അരി വിദ്യാർഥികൾക്കായി വിതരണം ചെയ്യുന്നത്.

പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സിവിൽ സപ്ലൈസ്, കൺസ്യൂമർഫെഡ്, കൃഷിവകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ശക്തമായ ഇടപെടലുകൾ സർക്കാർ നടത്തിവരുന്നതായും മന്ത്രി പറഞ്ഞു. എ.എ.വൈ കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണം 90 ശതമാനം പൂർത്തിയായതായും അടുത്ത ദിവസങ്ങളിൽ എല്ലാ റേഷൻ കടകളിലും കിറ്റുകൾ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. Government

തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് എച്ച് എസ് എസിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ) ആർ എസ് ഷിബു സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, വാർഡ് കൗൺസിലർ രേഷ്മ സി, സപ്ലൈകോ തിരുവനന്തപുരം റീജിയണൽ മാനേജർ (ഇൻ ചാർജ്) രവികുമാരൻ നായർ എസ്, പട്ടം ഗവ. ഗേൾസ് എച്ച്എസ്എസ് പ്രിൻസിപ്പൽ ഡോ കെ ലൈലാസ്, ഹെഡ്മാസ്റ്റർ സജീവ്കുമാർ എസ് എ തുടങ്ങിയവർ പങ്കെടുത്തു. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സ്നേഹിൽ കുമാർ സിംഗ് നന്ദി അറിയിച്ചു.

അതേസമയം, കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്കും ഫാക്ടറികളിലെ ജീവനക്കാർക്കുമുള്ള 2026 വർഷത്തെ ബോണസ് 20 ശതമാനമായി നിശ്ചയിച്ചു. ഓരോ തൊഴിലാളിക്കും 11,500 രൂപ ബോണസ് അഡ്വാൻസായി നൽകും. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തിൽ ചേർന്ന കശുവണ്ടി വ്യവസായ ബന്ധസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥകൾ അംഗീകരിച്ചത്.

നിശ്ചയിച്ച ബോണസ് തുകയിൽനിന്ന് അഡ്വാൻസ് ബോണസ് കുറച്ചശേഷം ശേഷിക്കുന്ന തുക 2027 ജനുവരി 31ന് മുമ്പ് തൊഴിലാളികൾക്ക് വിതരണം ചെയ്യും. 2026 ഡിസംബറിൽ കണക്കാക്കുന്ന ബോണസ് തുകയേക്കാൾ അഡ്വാൻസ് തുക കൂടുതലാണെങ്കിൽ അധിക തുക ഓണം ഇൻസെന്റീവായി കണക്കാക്കും. ബോണസ് അഡ്വാൻസ് കൈപ്പറ്റിയശേഷം ഫാക്ടറി തുറന്ന് പ്രവർത്തിക്കുകയും തൊഴിലാളി സ്വന്തം കാരണത്താൽ ജോലിക്ക് ഹാജരാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ 11,500 രൂപയുടെ ബോണസ് അഡ്വാൻസിന് പൂർണമായി അർഹതയില്ലെങ്കിൽ കുറവുള്ള തുക തൊഴിലാളിയുടെ ശമ്പളത്തിൽനിന്ന് തിരിച്ചുപിടിക്കാവുന്നതാണ്.

ബോണസ് അഡ്വാൻസ് ഓഗസ്റ്റ് 23നകം തൊഴിലാളികൾക്ക് വിതരണം ചെയ്യും. ഓഗസ്റ്റ് 15ന്റെയും തിരുവോണത്തിന്റെയും ഉത്സവാവധി ശമ്പളം ബോണസ് അഡ്വാൻസിനോടൊപ്പം നൽകും.കശുവണ്ടി ഫാക്ടറികളിലെ മാസശമ്പളക്കാരായ ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക അഡ്വാൻസ് ബോണസായി നൽകും. 2026 ജൂലൈ മാസത്തെ ശമ്പളം അടിസ്ഥാനമാക്കിയാണ് ഫാക്ടറി സ്റ്റാഫിന്റെ ബോണസ് കണക്കാക്കുക. 2026 ജൂലൈ 31 വരെയുള്ള കാലയളവിൽ 75 ശതമാനം ഹാജരുള്ള തൊഴിലാളികൾക്ക് മുഴുവൻ ബോണസ് അഡ്വാൻസും അതിൽ കുറവ് ഹാജരുള്ളവർക്ക് ആനുപാതികമായ തുകയും നൽകും. വ്യവസ്ഥകൾ തൊഴിലാളി-തൊഴിലുടമ പ്രതിനിധികൾ അംഗീകരിച്ച് ഒപ്പുവച്ചു.

Related Articles

Back to top button