ഫിഷറീസ് വകുപ്പിന് പുതിയ ഡ്രോൺ, പഠിക്കാൻ മന്ത്രിയും സംഘവും വിഴിഞ്ഞത്ത്

കടലിലും കരയിലും തിരച്ചിൽ നടത്താൻ ഫിഷറീസ് വകുപ്പിന് ഡ്രോൺ സാങ്കേതിക സംവിധാനം വരുന്നു. ഇതിൻ്റെ പ്രവർത്തനം മന്ത്രി അബ്‌ദുൾ ഗഫൂർ വിഴിഞ്ഞത്ത് നേരിൽ കണ്ടു. കടൽ ജലത്തിനടിയിൽ ചലിക്കാൻ കഴിയുന്ന ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ഡ്രോൺ, കരയിൽ പരിശോധനകൾക്കുള്ള എയർ ഡ്രോൺ എന്നിവയുടെ പ്രവർത്തന പ്രദർശനമാണ് വിഴിഞ്ഞം ഐ.ബി.യിലെ സ്ക്രീനിൻ കണ്ടത്. 500 മീറ്റർ വരെ ആഴത്തിലും 200 മീറ്റർ ചുറ്റളവിലും തിരച്ചിൽ നടത്താനും 138 കിലോ ഗ്രാം ഭാരം വരെ യന്ത്രം ഉപയോഗിച്ച് ഉയർത്താനും ശേഷിയുള്ള അണ്ടർ വാട്ടർ ഡ്രോൺ രാജ്യത്ത് അവതരിപ്പിച്ചതിൽ ഏറ്റവും പുതിയതാണെന്ന് അധികൃതർ പറഞ്ഞു. തുടർച്ചയായി 8 മണിക്കൂർ കടലിന്നടിയിൽ പരിശോധനകൾ നടത്താനാകുന്നതാണ് ഡ്രോൺ. കടലിനടിയിൽ തടസ്സങ്ങൾ ഉണ്ടായാൽ മാറിപ്പോകാനും ഇതിന് കഴിയും. ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മാണം. 5 കിലോമീറ്റർ അകലെ വരെ കരയിൽ ഇരുന്നു നിയന്ത്രിക്കാനാകും. രാത്രിയിലും കലങ്ങിയ ജലത്തിലും എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചു മനുഷ്യൻ, വള്ളം തുടങ്ങി കടലിന്നടിയിലെ വസ്തു‌ക്കളെ തിരിച്ചറിയാൻ കഴിയും. കടൽ ജല നിറ വ്യത്യാസം നീരൊഴുക്ക്, സാന്ദ്രത കൂടുതൽ മത്സ്യങ്ങളുടെ ലഭ്യത തുടങ്ങിയവ എയർ ഡ്രോൺ വഴി അറിയാം. 40 മിനുട്ടുകൾക്കുള്ളിൽ 7 സ്‌ക്വയർ കിലോ മീറ്റർ പരിശോധിക്കാനാകും.

ദേശീയ കടൽ സാങ്കേതിക വിദ്യ പഠന കേന്ദ്രത്തിനു ഇത്തരം സാങ്കേതിക ഉപകരണങ്ങൾ ലഭ്യമാക്കുന്ന മലേഷ്യ കേന്ദ്രമായുള്ള സ്വകാര്യ കമ്പനി അധികൃതരാണ് പ്രദർശന പ്രവർത്തനം നടത്തിയത്. കടലിലെ തിരച്ചിലിനുൾപ്പെടെ ആധുനിക സാങ്കേതിക വിദ്യകൾ നടപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പ്രദർശനം കണ്ടതെന്നും ഇതിന്റെ സാധ്യതകൾ പഠിച്ച ശേഷം വിജയകരമെന്നു കണ്ടാൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. എം.വിൻസൻ്റ് എം.എൽ.എ, തീരദേശ വികസന കോർപ്പറേഷൻ എം.ഡി ഷേഖ് പരീത്,ഫിഷറീസ് ഡയറക്ടർ ചെൽസാസിനി എന്നിവരും പങ്കെടുത്തു.

Related Articles

Back to top button