കൊലയ്ക്ക് സാധ്യത’; വൈറൽ താരത്തിന് പൊലീസ് സുരക്ഷ തുടരാൻ ഉത്തരവ്

കുംഭമേള വൈറൽ താരമായ പെൺകുട്ടിക്ക് ബന്ധപ്പെട്ട ഹർജികൾ തീർപ്പാക്കുംവരെ പൊലീസ് സംരക്ഷണം തുടരാൻ ഹൈക്കോടതി ഉത്തരവ്. പ്രായപൂർത്തിയായതിന് ശേഷമാണ് വിവാഹം നടന്നതെന്ന് ബോധ്യപ്പെടുത്താൻ പെൺകുട്ടി സമർപ്പിച്ച ജനനസർട്ടിഫിക്കറ്റും അനുബന്ധ രേഖകളുമടക്കം പരിശോധിച്ചാണ് പൊലീസ് സംരക്ഷണം തുടരാൻ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്. മുസ്ലീം സമുദായത്തിൽ നിന്നുള്ളയാളെ വിവാഹം കഴിച്ചതിന് പിന്നാലെ തനിക്കെതിരെ ഭീഷണിയും വിദ്വേഷ പ്രചാരണവും നടക്കുന്നുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി പെൺകുട്ടി നൽകിയ ഹർജിയാണ് കോടതിയിലുള്ളത്. നാട്ടിലെത്തിയാൽ ദുരഭിമാന കൊലയ്ക്ക് ഇരയാക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തദ്ദേശ സ്ഥാപന അധികൃതർ നൽകിയ ജനസർട്ടിഫിക്കറ്റ്, ഇതിന്റെ അടിസ്ഥാനത്തിലുള്ള ആധാർ തുടങ്ങിയവ പെൺകുട്ടി കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രഥമദൃഷ്ട്യാ, രേഖകൾ പ്രകാരം വിവാഹം കഴിക്കുമ്പോൾ പെൺകുട്ടി വയസ്സുള്ളതായി രേഖകൾ പരിശോധിച്ച കോടതി ചൂണ്ടിക്കാട്ടി.




