കുതിരാൻ തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544-ലെ കുതിരാൻ ഇരട്ടക്കുഴൽ തുരങ്കത്തിന്റെ പടിഞ്ഞാറൻ പ്രവേശന കവാടത്തിന് സമീപം മണ്ണിടിച്ചിലുണ്ടായി. മലമുകളിൽ നിന്ന് രണ്ട് വ്യത്യസ്ത ഭാഗങ്ങളിലാണ് ചെറിയ തോതിൽ മണ്ണും അവശിഷ്ടങ്ങളും അടർന്നു വീണത്. തുരങ്കം നിർമ്മിച്ചിരിക്കുന്ന ഭാഗത്തിന് മുകളിൽ പാറക്കെട്ടുകൾക്ക് മുകളിലായുള്ള മണ്ണും മരങ്ങളും ഉൾപ്പെടുന്ന മേഖലയിലാണ് ഈ പ്രതിഭാസം ഉണ്ടായത്.
നിർമ്മാണ സമയത്ത് കിഴക്കേ തുരങ്കമുഖത്ത് സമാനമായ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. അന്ന് തുരങ്കമുഖം പൂർണ്ണമായും മൂടിപ്പോകുന്ന രീതിയിലായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. തുടർന്ന് മലഞ്ചെരുവ് തട്ടുകളാക്കി തിരിക്കുകയും ഷോർട്ട് കോൺക്രീറ്റിടൽ (പ്രത്യേക അനുപാത്തിൽ തയ്യാറാക്കിയ കോൺക്രീറ്റ് മിശ്രിതം ഇരുമ്പ് വലകളിൽ പതിപ്പിക്കുന്ന രീതിയിൽ) നടത്തി ബലപ്പെടുത്തിയിരുന്നു.
എന്നാൽ പടിഞ്ഞാറേ തുരങ്കമുഖത്ത് ഇത് ചെയ്തിട്ടില്ല. നിലവിൽ ഭയക്കേണ്ട സാഹചര്യം ഇല്ല എന്നാണ് അധികൃതരുടെ വാദം. ദേശീയപാത അതോറിറ്റി അധികൃതർ അല്പസമയത്തിനകം സ്ഥലത്തെത്തും.




