വ്യക്തിവിദ്വേഷവും സൈബർ ആക്രമണവും.. പയ്യന്നൂർ സംഭവത്തിൽ മുൻ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂർ: പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന്റെ അനുഭാവി ചെമ്മീൻ കൃഷിക്കായി നിർമിച്ച ഷെഡ്ഡ് തീയിട്ട് നശിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി മുൻ എംഎൽഎ ടി.ഐ. മധുസൂദനൻ. പയ്യന്നൂരിൽ ഇപ്പോൾ കാണുന്നത് വ്യക്തിവിദ്വേഷത്തിന്റെ രൂക്ഷമായ ഭാവങ്ങളാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പ്രതികരിച്ചു. തനിക്കെതിരായ സൈബർ ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസത്തെ അക്രമ സംഭവം മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും, പ്രധാന ചാനലുകൾക്ക് ദൃശ്യങ്ങൾ അയച്ചുകൊടുത്ത് ഒരാൾ നടത്തിയ ആദ്യ പ്രതികരണം തന്നെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടാണെന്നും മധുസൂദനൻ ആരോപിച്ചു. വർഷങ്ങളായി കൊണ്ടുനടക്കുന്ന അടങ്ങാത്ത പക അവസരം കിട്ടുമ്പോഴെല്ലാം ചിലർ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
കഴിഞ്ഞ ദിവസമാണ് പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന്റെ അനുഭാവിയായ ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടതായി പരാതി ഉയർന്നത്. മുൻപ് സിപിഐഎമ്മിനെതിരെ പുരുഷോത്തമൻ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ടി.ഐ. മധുസൂദനന്റെ പ്രകോപനപരമായ പ്രതികരണങ്ങൾക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ തനിക്ക് നേരെ ഉയർന്ന കൊലവിളികൾക്ക് മറുപടിയായാണ് പോസ്റ്റ് ഇട്ടതെന്നാണ് പുരുഷോത്തമൻ വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് ആക്രമണം നടന്നതെന്നും, മുൻപ് തന്റെ വീടിന്റെ ചില്ലുകൾ വാളുപയോഗിച്ച് തകർത്ത സംഭവം അടക്കം നടന്നത് ടി.ഐ. മധുസൂദനന്റെ അറിവോടെയാണെന്നും പുരുഷോത്തമൻ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങൾക്കാണ് ഇപ്പോൾ മധുസൂദനൻ ഫേസ്ബുക്കിലൂടെ മറുപടി നൽകിയിരിക്കുന്നത്.
ടി ഐ മധുസൂദനന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം….
അമ്പത് വര്‍ഷത്തോളമായി പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന സിപി ഐഎം
പ്രവര്‍ത്തകനാണ് ഞാന്‍ . ബാലസംഘം തൊട്ട് പയ്യന്നൂര്‍ കേന്ദ്രമാക്കി ജനങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു വരികയാണ് .
പൊതു പ്രവര്‍ത്തകര്‍ക്കു നേരെ ആരോപണങ്ങള്‍ ഉയര്‍ത്തികൊണ്ടു വന്ന് ജനമധ്യത്തില്‍ പ്രതിഛായ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയത്തില്‍ അസാധാരണ സംഭവമൊന്നുമല്ല .
പക്ഷേ കുറച്ചു വര്‍ഷങ്ങളായി പയ്യന്നൂരില്‍ കാണുന്നത് വ്യക്തി വിദ്വേഷത്തിന്റെ ഏറ്റവും രൂക്ഷമായ
ഭാവങ്ങളാണ് .
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് എട്ട് മാസം മുമ്പു തന്നെ ഫേക്ക് ഐഡികള്‍ വഴി എനിക്കെതിരെ വിദ്വേഷ പ്രചരണം ആരംഭിച്ചത് കൃത്യമായ പദ്ധതിയുടെയും ആസൂത്രണത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു .
നൂറുകണക്കിന് ഫേക്ക് ഐഡികളില്‍ നിന്ന് കമന്റുകള്‍ പല പോസ്റ്റുകള്‍ക്കടിയിലും വന്നു . സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും വ്യാജവും ഒറിജിനലുമായ ഐഡികളില്‍ നിന്ന് കമന്റു ചെയ്യിപ്പിക്കാന്‍ വിപുലമായ നെറ്റ് വര്‍ക്കുകള്‍ തന്നെ പ്രവര്‍ത്തിച്ചു .
പയ്യന്നൂരിലെ പാര്‍ട്ടി വിരുദ്ധ സംഘം ആസൂത്രണം ചെയ്ത സൈബര്‍ ആക്രമണത്തിന് വ്യക്തിപരമായി മറുപടി കൊടുക്കേണ്ടതില്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഇതുവരെ അത്തരം പ്രതികരണങ്ങള്‍ നടത്താതിരുന്നത് .
തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് രണ്ടരമാസം പിന്നിട്ടിട്ടും സൈബര്‍ ആക്രമണങ്ങള്‍ക്ക് കുറവൊന്നുമില്ല .
ഇന്നലെ ചെമ്മീന്‍ പാടത്തെ ഷെഡ് കത്തിയ സംഭവം രാവിലെ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് .
ഒരു സംഭവമുണ്ടായി പുലര്‍ച്ച തന്നെ പ്രധാന ചാനലുകള്‍ക്കെല്ലാം ദൃശ്യങ്ങള്‍ അയച്ചുകൊടുത്ത് ഒരാള്‍ നടത്തിയ ആദ്യ പ്രതികരണം തന്നെ ടി ഐ മധുസൂദനനെ പ്രതി സ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണ് .
വര്‍ഷങ്ങളായി കൊണ്ടു നടക്കുന്ന അടങ്ങാത്ത പക അവസരം കിട്ടുമ്പോഴെല്ലാം വ്യക്തിപരമായ കടന്നാക്രമണത്തിനു വേണ്ടി ഉപയോഗിക്കുകയാണ് .
പൊതുമണ്ഡലത്തിലുയര്‍ന്നുവരുന്ന സാമൂഹ്യ പ്രശ്‌നങ്ങളില്‍ നിന്നും ഇടപെടലുകളില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും വ്യക്തിയെ അടര്‍ത്തിമാറ്റി ആക്രമിക്കുക എന്ന ഗീബല്‍സിയന്‍ തന്ത്രം . ടി. ഐ മധുസൂദനന്റെ ആളുകള്‍ എന്ന ആവര്‍ത്തിച്ചുള്ള പ്രയോഗം .
കഴിഞ്ഞ ദിവസം അയാള്‍ക്കു മുന്നില്‍ കുമ്പിട്ടു നില്‍ക്കുന്ന എന്റെ Al ഫോട്ടോ നിര്‍മ്മിച്ച് പ്രകോപന മുണ്ടാക്കും വിധമുള്ള പ്രതികരണം ഫേസ് ബുക്കില്‍ നടത്തിയത് ബോധപൂര്‍വ്വമാണെന്ന് തിരിച്ചറിയാനുള്ള വിവേകം പയ്യന്നൂരിലെ പൊതു സമൂഹത്തിനുണ്ട് .
എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഒരു സംഭവം നടന്നയുടന്‍ അതിനു പിന്നില്‍ ഞാനാണെന്ന് ഇദ്ദേഹ0 പ്രസ്താവിക്കുന്നത് .
മാധ്യമ ശ്രദ്ധ കിട്ടാന്‍ നടത്തുന്ന നാടകങ്ങളുടെ തുടര്‍ച്ചയാണ് ഇന്നലെ പയ്യന്നൂരില്‍ കണ്ടത്
ഇതുകൊണ്ടെല്ലാം തളര്‍ത്തിക്കളയാമെന്ന് കരുതുന്നതില്‍ പരം മൂഢത്വം വേറെയുണ്ടോ .
ഞങ്ങളെ , പയ്യന്നൂരിലെ സി.പി.ഐ എമ്മിന്റെ മുന്‍നിര പ്രവര്‍ത്തകരെ ഈ നാടിന് നന്നായി അറിയാം.
നേര്‍ വഴിയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ വളര്‍ന്നു വന്നവരാണ് ഞങ്ങളെല്ലാം
കുറച്ചുകാലം കൂടി നിങ്ങള്‍ വ്യാജ ഐഡി കള്‍ വഴിയുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധ വിഷം വമിപ്പിക്കുന്ന പ്രവര്‍ത്തനം തുടരുമെന്നറിയാം .
പക്ഷേ എക്കാലവും
അത് സാധിക്കുമെന്ന് കരുതരുത് . അത് വ്യാമോഹമാണ്



