നെന്മാറ ഇരട്ടക്കൊലപാതകം: ഒന്നരവർഷത്തിന് ശേഷം നിർണായക വിധി… പ്രതി ചെന്താമര….

പാലക്കാട്: കേരളത്തെ നടുക്കിയ പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ നിർണായക വിധി പ്രസ്താവിച്ചത്. ക്രൂരമായ ഈ ഇരട്ടക്കൊലപാതകം നടന്ന് ഒന്നരവർഷത്തിന് ശേഷമാണ് ഇപ്പോൾ കോടതി വിധി പറഞ്ഞിരിക്കുന്നത്.
പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശിയായ സുധാകരന്, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. കേസിലെ അന്തിമവാദം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാലില്‍ കഴിഞ്ഞ ജൂണ്‍ 30 ന് തന്നെ പൂര്‍ത്തിയായിരുന്നു. തുടർന്ന് ജൂലൈ 6ന് കേസില്‍ വിധി പറയുമെന്ന് നേരത്തെ കോടതി അറിയിച്ചിരുന്നെങ്കിലും ജഡ്ജിയുടെ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം വിധിപ്രസ്താവം മാറ്റിവെക്കുകയായിരുന്നു. നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാണ് കേസിൽ പ്രതി കുറ്റക്കാരനാണെന്ന കോടതിയുടെ അന്തിമ വിധി വന്നിരിക്കുന്നത്.



