വണ്ടിപ്പെരിയാറിൽ വിനോദ സഞ്ചാരികളെ മർദ്ദിച്ച സംഭവം: രണ്ട് ജീപ്പ് ഡ്രൈവർമാർ അറസ്റ്റിൽ

ഇടുക്കി വണ്ടിപ്പെരിയാറിൽ വിനോദ സഞ്ചാരികളെ മർദ്ദിച്ച ജീപ്പ് ഡ്രൈവർമാർ അറസ്റ്റിൽ. കുമളി സ്വദേശികളായ കലേഷ്, കാർത്തിക് എന്നിവരാണ് പിടിയിലായത്. സംഘം ചേർന്നുള്ള മർദ്ദനത്തിൽ പരിക്കേറ്റ വിനോദസഞ്ചാരികൾ ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് തൃശ്ശൂരിൽ നിന്ന് 27 പേരടങ്ങിയ സംഘം ഓഫ് റോഡ് റൈഡിംഗിനായി ബൈക്കുകളിൽ വണ്ടിപ്പെരിയാറിലെത്തിയത്. സത്രത്തിന് സമീപം വ്യൂ പോയിന്റിലേക്ക് പോകുന്നതിനിടെ ഓഫ് റോഡ് ജീപ്പ് ഡ്രൈവർമാർ എതിർപ്പുമായെത്തി. ഇതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് പ്രശ്നം ഒത്തുതീർപ്പാക്കി സഞ്ചാരികൾ താമസ സ്ഥലത്തേക്ക് മടങ്ങി. എന്നാൽ രാത്രി സംഘം ചേർന്ന് എത്തിയ ജീപ്പ് ഡ്രൈവർമാർ റിസോർട്ട് ഉടമയോട് സഞ്ചാരികളെ ഇറക്കിവിടാൻ ആവശ്യപ്പെടുകയായിരുന്നു.

ഇതിന് തയാറാകാതെ വന്നതോടെ ജീപ്പ് ഡ്രൈവർമാരുടെ സംഘം അതിക്രമം തുടങ്ങി. മർദ്ദനത്തിൽ തൃശ്ശൂർ സ്വദേശി അനീഷിന്റെ ഇടതു കൈ ഒടിഞ്ഞു. മലപ്പുറം സ്വദേശി സൂഫിയാന്റെ കാലിന് പരിക്കേറ്റു. ഇവരുടെ വാഹനങ്ങളും ആക്രമിച്ച് നശിപ്പിച്ചു. സംഘത്തിലെ കൂടുതൽ പ്രതികൾക്കായി വണ്ടിപ്പെരിയാർ പോലീസ് സിസിടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

Related Articles

Back to top button