കഫ് സിറപ്പുകൾക്ക് സമ്പൂർണ്ണ നിരോധനം… ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം…. കേന്ദ്രത്തിന്റെ കർശന വിജ്ഞാപനം പുറത്ത്

രാജ്യത്ത് കഫ് സിറപ്പുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം സിറപ്പുകളുടെയും വിപണനത്തിന് കർശന നിയന്ത്രണങ്ങളേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇനി മുതൽ ഡോക്ടറുടെ കൃത്യമായ കുറിപ്പടി ഇല്ലാതെ ഫാർമസികളിൽ നിന്നും മെഡിക്കൽ സ്റ്റോറുകളിൽ നിന്നും യാതൊരുവിധ സിറപ്പുകളും നേരിട്ട് വാങ്ങാൻ സാധിക്കില്ല. മരുന്നുകളുടെ അമിതോപയോഗവും പാർശ്വഫലങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അടിയന്തര വിജ്ഞാപനം പുറപ്പെടുവിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുണനിലവാരമില്ലാത്തതും തകരാറുകളുള്ളതുമായ കഫ് സിറപ്പുകൾ കഴിച്ച് നിരവധി കുട്ടികളും മുതിർന്നവരും മരണപ്പെട്ട ദാരുണ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഈ കടുത്ത നടപടി. കുട്ടികൾക്കടക്കം ഡോക്ടറുടെ കൃത്യമായ നിർദേശമില്ലാതെ അമിതമായി സിറപ്പുകൾ നൽകുന്നത് വ്യാപകമായി കണ്ടെത്തിയിരുന്നു. ഇതിന് തടയിടാനായി ഫാർമസികളിൽ നിന്നും ഇത്തരം മരുന്നുകൾ ഓവർ ദി കൗണ്ടർ (OTC) ആയി വാങ്ങുന്ന രീതി പൂർണ്ണമായി നിരോധിച്ചു.

കഴിഞ്ഞ ഡിസംബർ മാസത്തിലാണ് ഇതുസംബന്ധിച്ച കരട് വിജ്ഞാപനം മന്ത്രാലയം ആദ്യമായി പുറത്തിറക്കിയത്. നിശ്ചിത സമയപരിധിക്കുള്ളിൽ പൊതുജനങ്ങളിൽ നിന്നോ മറ്റ് ബന്ധപ്പെട്ട കക്ഷികളിൽ നിന്നോ ഈ ഉത്തരവിനെതിരെ യാതൊരുവിധ എതിർപ്പുകളും ഉയർന്നുവരാത്ത സാഹചര്യത്തിലാണ്, ജൂൺ 9-ലെ തീയതി രേഖപ്പെടുത്തിയ വിജ്ഞാപനം കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഗസറ്റിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ ഡ്രഗ്സ് റൂൾസ് ചട്ടങ്ങളിലാണ് അതീവ നിർണ്ണായകമായ ഭേദഗതി വരുത്തിയത്. നിലവിലുള്ള നിയമത്തിലെ ഷെഡ്യൂൾ കെ പ്രകാരം ചില പ്രത്യേക നിയന്ത്രണങ്ങളിൽ നിന്നും ഇളവ് നൽകിയിരുന്ന മരുന്നുകളുടെ വിഭാഗത്തിൽ നിന്നും ‘സിറപ്പുകൾ’ എന്ന വാക്ക് കേന്ദ്ര സർക്കാർ പൂർണ്ണമായി നീക്കം ചെയ്തു. രാജ്യത്തെ എല്ലാ ഫാർമസികളും മെഡിക്കൽ സ്റ്റോറുകളും ഈ നിർദേശം കർശനമായി പാലിക്കണമെന്ന് കേന്ദ്ര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുറിപ്പടിയില്ലാതെ സിറപ്പുകൾ വിൽക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കി കർശന നടപടികൾ സ്വീകരിക്കും.

Related Articles

Back to top button