ഓപ്പറേഷൻ തൂഫാൻ: ഇന്ന് അറസ്റ്റിലായത് 145 പേർ, 137 കേസുകൾ രജിസ്റ്റർ ചെയ്തു

സംസ്ഥാനത്ത് ലഹരിവേട്ട തുടർന്ന് ഓപ്പറേഷൻ തൂഫാൻ. ഇന്ന് 145 പേരാണ് അറസ്റ്റിലായത്. 137 കേസുകൾ രജിസ്റ്റർ ചെയ്തു. 25.23 ഗ്രാം എംഡിഎംഎയും 2.354 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. റെയ്ഡിൽ 91 കഞ്ചാവ് ബീഡികളും പൊലീസ് സംഘം പിടികൂടിയിട്ടുണ്ട്. ഓപ്പറേഷൻ തൂഫാനിലൂടെ സംസ്ഥാനത്ത് ഇതുവരെ ആകെ 2259 കേസുകൾ രജിസ്റ്റർ ചെയ്തു. 2440 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പദ്ധതിയിലൂടെ ആകെ 1.375 കിലോ എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഇതുവരെ 128.268 കിലോ കഞ്ചാവും 1428 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ നടന്ന ലഹരിവേട്ടയിൽ കിണാശ്ശേരിയിലെ സ്വാകാര്യ ലോഡ്ജിൽ നിന്ന് 196 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. കോഴിക്കോട് ഉദയം ഹോമിലെ അന്തേവാസിയായ മുഹമ്മദ് ജാവേദ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡാൻസാഫ് സംഘവും കസബ പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. ഇന്നലെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനകളിൽ 197 പേരാണ് അറസ്റ്റിലായത്. 175 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. 120 ഗ്രാം എംഡിഎംഎ, 2 കിലോ കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.

സംസ്ഥാനത്തെ ലഹരിമാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ. പദ്ധതി ആരംഭിച്ച് ദിവസങ്ങൾക്കുളളിൽ രണ്ടായിരത്തിലേറെ പേരെ അറസ്റ്റ് ചെയ്യുകയും കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. തൂഫാൻ വിജിലൻസ് എന്ന സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്നും രഹസ്യ വിവരങ്ങൾ ആർക്കും പൊലീസിന് കൈമാറാമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചിരുന്നു. 9497979794, 9497927797 എന്നീ നമ്പറുകളിലേക്ക് പൊതുജനങ്ങൾക്ക് വിവരമറിയിക്കാമെന്നും 9995966666 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് വഴി വിവരമറിയിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

Related Articles

Back to top button