അഖിലയുടെ മുൻ ഭര്‍ത്താവിന്റെയും ഡാൻസ് സ്‌കൂളിലെ ജീവനക്കാരിയുടെയും മരണത്തിൽ അന്വേഷണം….

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകത്തില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ്. അര്‍ഷിദിന്റെ അമ്മയും കേസിലെ പ്രതിയുമായ അഖിലയിലേക്ക് അടക്കമാണ് അന്വേഷണം വ്യാപിപ്പിക്കുക. അര്‍ഷിദിന്റെ പിതാവും അഖിലയുടെ ആദ്യ ഭര്‍ത്താവുമായ അഖിലിന്റെ മരണത്തിലും അഖിലയ്‌ക്കൊപ്പം ഡാന്‍സ് സ്‌കൂളില്‍ ജോലി ചെയ്തിരുന്ന സ്ത്രീയുടെ മരണവും അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. രണ്ട് മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സംശയത്തിലാണ് പൊലീസ്.
അഖിലയുടെയും അഖിലിന്റെയും പ്രണയ വിവാഹമായിരുന്നു. അഖില അര്‍ഷിദിനെ ഗര്‍ഭം ധരിച്ചിരിക്കെയായിരുന്നു അഖിലിന്റെ മരണം. അഖില്‍ ജീവനൊടുക്കിയതാണെന്നാണ് പിതാവ് സുനില്‍ കുമാര്‍ പറഞ്ഞത്. അഷ്‌കറിന് മുന്‍പ് അഖിലയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നും ഇക്കാര്യം അഖില്‍ അറിഞ്ഞെന്നും പിന്നീട് വിഷയം പൊലീസ് സ്റ്റേഷന്‍ വരെ എത്തിയിരുന്നതായും സുനില്‍ കുമാര്‍ പറഞ്ഞിരുന്നു. പൊലീസ് സ്റ്റേഷനില്‍ വെച്ച് അഖിലുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി അഖില പറഞ്ഞു. ഇതിന് പിന്നാലെ വീട്ടില്‍ എത്തിയ അഖില്‍ ജീവനൊടുക്കുകയായിരുന്നു എന്നും സുനില്‍ കുമാര്‍ പറഞ്ഞിരുന്നു. അഖിലിന്റെ മരണത്തിന് പിന്നിലെ കാരണങ്ങള്‍ വിശദമായി തന്നെ അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.



