ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്…. ഐ.പി ബിനുവിന്റെയും ആറ്റുകാൽ ഉണ്ണിയുടെയും വീടുകളിൽ പോലീസ് റെയ്ഡ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥരെ മർദ്ദിച്ച സംഭവത്തിൽ സി.പി.ഐ.എം നേതാക്കൾക്കെതിരെ നടപടി കടുപ്പിച്ചു കേരള പോലീസ്. കേസിൽ പ്രതികളായ മുൻ നഗരസഭാ കൗൺസിലർമാരായ ഐ.പി. ബിനു, ആറ്റുകാൽ ഉണ്ണി എന്നിവരെ കണ്ടെത്താനായി പോലീസ് ഇവരുടെ വീടുകളിൽ ഒരേസമയം മിന്നൽ പരിശോധന നടത്തി. നിലവിൽ ഇരുവരും ഒളിവിലാണെന്നാണ് സൂചന. ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച ഔദ്യോഗിക വാഹനത്തിന് നേരെ മുൻ കൗൺസിലർ ഐ.പി. ബിനു ചീമുട്ട എറിയുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഈ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബിനുവിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.

ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ പരാതിയിൽ കണ്ടാലറിയാവുന്ന 300-ഓളം പേർക്കെതിരെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളായ സി.പി.ഐ.എം നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ വധശ്രമം, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഇതിനകം 7 പേർ അറസ്റ്റിലായിട്ടുണ്ട്. കേന്ദ്ര ഏജൻസിയുടെ നീക്കങ്ങളെ ഭയന്ന് സി.പി.ഐ.എം നേതൃത്വം ബോധപൂർവ്വം അഴിച്ചുവിട്ട ആസൂത്രിത ആക്രമണമാണിതെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് അക്രമത്തിൽ പങ്കെടുത്ത കൂടുതൽ സി.പി.ഐ.എം പ്രാദേശിക നേതാക്കളെയും ഡിവൈഎഫ്ഐ പ്രവർത്തകരെയും വരും മണിക്കൂറുകളിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

Related Articles

Back to top button