ആഭ്യന്തരമില്ലെങ്കിൽ മന്ത്രിസ്ഥാനമില്ല…. വി.ഡി. സതീശന് മുന്നിൽ കടുത്ത നിബന്ധനകളുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പുരോഗമിക്കെ, നിർണ്ണായക നീക്കങ്ങളുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് ലഭിച്ചാൽ മാത്രമേ താൻ മന്ത്രിസഭയിലേക്കുള്ളൂ എന്ന കടുത്ത നിലപാടിലാണ് ചെന്നിത്തല. ഇതുസംബന്ധിച്ച തന്റെ ആവശ്യങ്ങൾ ഇന്ന് വൈകിട്ട് കേരളത്തിലെത്തുന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് മുന്നിൽ അദ്ദേഹം അവതരിപ്പിക്കും.
തന്റെ മുൻ പരിചയം കണക്കിലെടുത്ത് ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന നിലപാടിലാണ് അദ്ദേഹം. എന്നാൽ, ആഭ്യന്തരം വിട്ടുനൽകിയാൽ ഭരണത്തിൽ ഒന്നിലധികം അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വിലയിരുത്തുന്നു. സതീശൻ ആഭ്യന്തരം കൈവശം വെക്കുകയാണെങ്കിൽ ചെന്നിത്തലയ്ക്ക് ധനവകുപ്പ് നൽകാനാണ് നിലവിൽ ആലോചന നടക്കുന്നത്. തന്നോടൊപ്പം നിൽക്കുന്ന രണ്ട് എംഎൽഎമാരെ മന്ത്രിമാരാക്കണമെന്നും ബോർഡ് കോർപ്പറേഷനുകളിൽ അർഹമായ പ്രാതിനിധ്യം നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു.
ജോസഫ് വാഴയ്ക്കനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യവും അദ്ദേഹം കെ.സി വേണുഗോപാലിനെ അറിയിക്കും. അതേസമയം, രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടാകണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി.ജെ. ജോസഫും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യനും രംഗത്തെത്തി. വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയിൽ പി.ജെ. ജോസഫ് ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ടു. ചെന്നിത്തലയുടെ സാന്നിധ്യം മന്ത്രിസഭയ്ക്ക് കരുത്താകുമെന്ന് പി.ജെ. കുര്യനും മാധ്യമങ്ങളോട് പ്രതികരിച്ചു. ഹൈക്കമാൻഡ് പ്രതിനിധി കെ.സി വേണുഗോപാലിന്റെ സന്ദർശനത്തോടെ വകുപ്പ് വിഭജനത്തിലും ചെന്നിത്തലയുടെ പങ്കാളിത്തത്തിലും അന്തിമ തീരുമാനമുണ്ടാകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.



