പാലയിൽ കടുത്ത തീരുമാനമെടുത്ത് കോൺഗ്രസ്, ദിയ ബിനു പുളിക്കക്കണ്ടത്തിൻറെ ഭരണത്തിനുള്ള പിന്തുണ പിൻവലിക്കാൻ പ്രമേയം പാസാക്കി

പാലാ നഗരസഭ ഭരണസമിതിയിലെ കനത്ത തർക്കങ്ങൾക്കൊടുവിൽ സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിക്കാൻ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി അടിയന്തര യോഗം ചേർന്ന് പ്രമേയം പാസാക്കി. ഏറെക്കാലമായി ഭരണമുന്നണിയിൽ നിലനിൽക്കുന്ന ഭിന്നതകൾക്കൊടുവിലാണ് പാർട്ടി പ്രമേയം പാസാക്കി, തീരുമാനം ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും അയക്കാൻ നിശ്ചയിച്ചത്. കേരള കോൺഗ്രസ് (എം) മായി യാതൊരു കാരണവശാലും സഹകരിക്കില്ലെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് കുട്ടി വ്യക്തമാക്കി. ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ കൗൺസിൽ യോഗത്തിൽ ഉണ്ടായ നാടകീയ രംഗങ്ങളാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. ഡി വൈ എഫ് ഐക്ക് വേണ്ടി ഒത്തുകളിച്ച ദിയ ബിനു പുളിക്കക്കണ്ടത്തിൻറെ നേതൃത്വത്തിലുള്ള ഭരണസമിതിയെ അംഗീകരിക്കാനാകില്ലെന്നാണ് കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ പൊതുവികാരം.

കോൺഗ്രസിന്റെ ശക്തമായ എതിർപ്പിനെ മറികടന്ന് പ്രതിപക്ഷത്തിന്റെ വോട്ടെടുപ്പിലൂടെയാണ് കൗൺസിൽ ഡി വൈ എഫ് ഐയുടെ പരിപാടിക്ക് അനുമതി നൽകിയത്. കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്തെ സ്വതന്ത്ര കൂട്ടായ്മ കൗൺസിലർമാരായ ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം എന്നിവരും ഒരു കേരള കോൺഗ്രസ് അംഗവും പങ്കെടുത്തിരുന്നില്ല. ഇതോടെ വോട്ടെടുപ്പിൽ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിക്കുകയും ഡി വൈ എഫ് ഐയുടെ ആവശ്യം അംഗീകരിക്കപ്പെടുകയും ചെയ്തു. എന്നാൽ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം ഡി വൈ എഫ് ഐക്ക് വേണ്ടി എൽ ഡി എഫുമായി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ യോഗം ബഹിഷ്കരിച്ചിരുന്നു.

അതേസമയം, കൗൺസിലിൽ പ്രതിപക്ഷത്തിന് ആവശ്യത്തിന് ക്വാറം തികഞ്ഞിരുന്നതിനാലാണ് വിഷയം വോട്ടെടുപ്പിലേക്ക് പോയതെന്ന് ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം വിശദീകരിച്ചു. ഒരു മരണം നടന്നതിനാലാണ് തന്റെ പിതാവും അങ്കിളും കൗൺസിലിന് എത്താതിരുന്നതെന്നും ഭരണപക്ഷത്തെയും കോൺഗ്രസിലെയും പല അംഗങ്ങൾക്കും വ്യക്തിപരമായ കാരണങ്ങളാൽ എത്താൻ കഴിഞ്ഞിരുന്നില്ലെന്നും അവർ വ്യക്തമാക്കി. കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനൽകുന്നതിൽ തനിക്കും കോൺഗ്രസ് അംഗങ്ങൾക്കും വിയോജിപ്പുണ്ടായിരുന്നു. എന്നാൽ പിന്തുണ പിൻവലിക്കുമെന്ന യു ഡി എഫ് ഭീഷണിയോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ഒന്നുരണ്ടുപേരല്ല യു ഡി എഫ് നേതൃത്വമാണ് ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ദിയ കൂട്ടിച്ചേർത്തു.

Related Articles

Back to top button