പേരാമ്പ്രയിൽ തെഹലിയ മാജിക്!…. ടി.പി. രാമകൃഷ്ണനെ അട്ടിമറിച്ചു….. മുസ്ലിം ലീഗിന് നിയമസഭയിൽ ആദ്യ വനിതാ എംഎൽഎ

കോഴിക്കോട്: എൽഡിഎഫിന്റെ ഉറച്ച കോട്ടയായ പേരാമ്പ്രയിൽ അട്ടിമറി വിജയം നേടി യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹലിയ. മുൻ മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ ടി.പി. രാമകൃഷ്ണനെ 5,087 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് തെഹലിയ ചരിത്രം കുറിച്ചത്. മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ ആദ്യ വനിതാ എംഎൽഎ എന്ന ബഹുമതിയും ഇതോടെ ഫാത്തിമ തെഹലിയയ്ക്ക് സ്വന്തമായി.
തന്റെ വിജയം മുസ്ലിം ലീഗിലെ ഒരു പുതിയ ചരിത്ര നിയോഗമാണെന്ന് ഫാത്തിമ തെഹലിയ പ്രതികരിച്ചു. പേരാമ്പ്രയിലേത് വർഗ്ഗീയ പ്രചാരണങ്ങൾക്കെതിരായ മതേതര മനസ്സിന്റെ തിരിച്ചടിയാണെന്നും സർക്കാരിന്റെ അധികാരമോഹത്തിനുള്ള മറുപടിയാണെന്നും അവർ പറഞ്ഞു. ലീഗിന്റെ ആദ്യ വനിതാ എംഎൽഎ എന്ന നിലയിൽ വലിയ ഉത്തരവാദിത്തമാണ് കാത്തിരിക്കുന്നതെന്നും മണ്ഡലത്തിന്റെ വികസനത്തിന് മുൻഗണന നൽകുമെന്നും തെഹലിയ കൂട്ടിച്ചേർത്തു. മുസ്ലിം ലീഗ് ഇത്തവണ രണ്ട് വനിതാ സ്ഥാനാർത്ഥികളെയാണ് മത്സരരംഗത്തിറക്കിയത് — പേരാമ്പ്രയിൽ ഫാത്തിമ തെഹലിയയും കൂത്തുപറമ്പിൽ ജയന്തി രാജനും. ഇതിൽ തെഹലിയ നേടിയ ഈ ചരിത്രവിജയം ലീഗ് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും.
പ്രചാരണ വേളയിൽ ഫാത്തിമ തെഹലിയക്കെതിരെ നടന്ന അനൗൺസ്‌മെന്റ് വിവാദവും വ്യക്തിഹത്യകളും മണ്ഡലത്തിൽ വലിയ ചർച്ചയായിരുന്നു. സിപിഎമ്മും ലീഗും തമ്മിലുള്ള വാക്പോരിന് വേദിയായ പേരാമ്പ്രയിൽ, എല്ലാ വിവാദങ്ങളെയും അതിജീവിച്ചാണ് തെഹലിയ ഈ വിജയം സ്വന്തമാക്കിയത്.



