സഹോദരിക്ക് കിൻഡർ ജോയ് വാങ്ങി നൽകി…. 16-കാരനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തി വീഴ്ത്തി യുവാക്കൾ

കൊല്ലം: സഹോദരിക്ക് ചോക്ലേറ്റ് വാങ്ങി നൽകിയതിലുള്ള പകയെത്തുടർന്ന് 16 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ കേസ്. കൊല്ലം മങ്ങാട് സ്വദേശിയുടെ മകനാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ മങ്ങാട് സ്വദേശികളായ ഷോൺ, ഷിനോ മാത്യു എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.

കേസിലെ ഒന്നാം പ്രതിയായ ഷോണിന്റെ സഹോദരിക്ക് ആറാം ക്ലാസ്സുകാരൻ ‘കിൻഡർ ജോയ്’ വാങ്ങി നൽകിയതാണ് പ്രതികളെ ചൊടിപ്പിച്ചത്. “എന്റെ അനിയത്തിക്ക് കിൻഡർ ജോയ് വാങ്ങി നൽകാൻ നീ ആരാടാ” എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. ഏപ്രിൽ 27-ന് അർധരാത്രി 12 മണിയോടെയാണ് അക്രമികൾ കുട്ടിയുടെ വീട്ടിലെത്തിയത്. ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി പുറത്തെത്തിക്കുകയായിരുന്നു. തർക്കത്തിനിടെ കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രതികൾ കുട്ടിയുടെ വാരിയെല്ലിന് കുത്തി പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. നിസ്സാരമായ കാര്യത്തിന് കുട്ടിയെ അർധരാത്രി വിളിച്ചിറക്കി കുത്തി പരിക്കേൽപ്പിച്ച സംഭവം നാട്ടിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Related Articles

Back to top button