പുനലൂരിൽ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി മർദ്ദിക്കാൻ ശ്രമം…. വാർഡനും കുക്കും പൊലീസ് കസ്റ്റഡിയിൽ

കൊല്ലം: പുനലൂർ വെട്ടിത്തിട്ടയിലെ ‘ലിവിങ് വാട്ടർ’ എന്ന സ്ഥാപനത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ മർദ്ദനശ്രമം. 500 രൂപ മോഷ്ടിച്ചെന്നാരോപിച്ചാണ് കുട്ടിയെ കെട്ടിത്തൂക്കി മർദ്ദിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ സ്ഥാപനത്തിലെ വാർഡനെയും കുക്കിനെയും പുനലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടികൾ താമസിച്ച് പഠിക്കുന്ന സ്ഥാപനമാണ് ലിവിങ് വാട്ടർ. സ്കൂൾ അവധി കഴിഞ്ഞ് തിരികെ സ്ഥാപനത്തിലേക്ക് പോകാൻ കുട്ടി വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പണം മോഷ്ടിച്ചെന്ന ആരോപണം ഉയർന്നത്. സ്ഥാപനത്തിലെ 500 രൂപ കാണാതായെന്നും അത് മോഷ്ടിച്ചത് കുട്ടിയാണെന്നും ആരോപിച്ചായിരുന്നു വാർഡനും കുക്കും ചേർന്ന് ക്രൂരത കാട്ടിയത്. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കുട്ടി ആവർത്തിച്ചു പറഞ്ഞിട്ടും അത് കേൾക്കാൻ ഇവർ തയ്യാറായില്ല. കുട്ടിയെ കെട്ടിത്തൂക്കി മർദ്ദിക്കാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഉടൻ സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ഥാപനത്തിൽ മുൻപും ഇത്തരത്തിൽ കുട്ടികൾക്കെതിരെ അതിക്രമങ്ങൾ നടന്നിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

Related Articles

Back to top button