പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീകരവാദിയെന്ന് വിശേഷിപ്പിച്ചു; സംഭവം വിവാദമായതോടെ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഖാർ​ഗെ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഭീകരവാദിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സംഭവം വിവാദമായതോടെ വിശദീകരണവുമായി രം​ഗത്ത്. പ്രധാനമന്ത്രി മോദി തന്റെ എതിരാളികളെ ഭീഷണിപ്പെടുത്തുകയും ഭീകരരാക്കുകയും ചെയ്യുന്നു എന്നായിരുന്നു താൻ ഉദ്ദേശിച്ചതെന്ന് ഖാർഗെ പറഞ്ഞു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് എഐഎഡിഎംകെയെ വിമർശിക്കുന്നതിനിടെയാണ് ഖാർഗെ വിവാദ പരാമർശം നടത്തിയ‌ത്.

ചെന്നൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഖാർഗെ പറഞ്ഞു: “അവർക്ക് (എഐഎഡിഎംകെ) മോദിയോടൊപ്പം എങ്ങനെ ചേരാൻ കഴിയും? മോദി ഒരു ഭീകരവാദിയാണ്. അദ്ദേഹത്തിന് തുല്യതയിൽ വിശ്വാസമില്ല. മോദിയുടെ പാർട്ടിക്കും തുല്യതയിലും നീതിയിലും വിശ്വാസമില്ല. ഈ ആളുകൾ അവരുമായി ചേരുന്നു. ഇതിനർഥം അവർ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നു എന്നാണ്.” ഖാർഗെ പറഞ്ഞു.

പിന്നീട് നൽകിയ വിശദീകരണമിങ്ങനെ, “പ്രധാനമന്ത്രി മോദി എല്ലായ്പ്പോഴും (ഞങ്ങളെ) ഭീഷണിപ്പെടുത്തുന്നു എന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിച്ചു. ആദായ നികുതി വകുപ്പ്, ഇഡി, മറ്റ് സ്ഥാപനങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ കയ്യിലാണെന്നാണ് പറഞ്ഞത്. മോദി ഒരു ഭീകരവാദിയാണെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. മോദി (ഞങ്ങളെ) ഭീകരരാക്കുകയാണ്,”

പ്രധാനമന്ത്രി മോദി ഒരു നുണയനാണെന്നും കഴിഞ്ഞ 12 വർഷമായി രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ഖാർഗെ പറഞ്ഞു.

“മോദി ഒരു നുണയനാണ്. മനുസ്മൃതിയിലും ചാതുർവർണ്യത്തിലും വിശ്വസിക്കുന്നു. അദ്ദേഹം സ്ത്രീവിരുദ്ധനും ദരിദ്രവിരുദ്ധനുമാണ്. മോദിയെ വിശ്വസിക്കരുത്. ഈ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി അദ്ദേഹം ഒന്നും ചെയ്തിട്ടില്ല,” ഖാർഗെ പറഞ്ഞു.

മോദിയെ ഭീകരവാദിയെന്ന് വിശേഷിപ്പിച്ചതിനെ ബിജെപി ശക്തമായി അപലപിച്ചു. കേന്ദ്രമന്ത്രി പീയുഷ് ഗോയൽ, പ്രധാനമന്ത്രി മോദിക്കെതിരായ ഖാർഗെയുടെ ഭീകരവാദി പരാമർശത്തെ വിമർശിക്കുകയും ഖാർഗെ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

“കോൺഗ്രസ് ഇത്രയും താഴ്ന്ന നിലയിലേക്ക് പതിച്ചതിൽ ഞങ്ങൾ ലജ്ജിക്കുന്നു. അവർ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് വിളിച്ചു. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് അദ്ദേഹം. ഖാർഗെയുടെ പ്രസ്താവനയെ ഞാൻ ശക്തമായി അപലപിക്കുകയും അദ്ദേഹത്തെയും നമ്മുടെ രാജ്യത്തെ ജനങ്ങളെയും അധിക്ഷേപിച്ചതിന് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു,” ഗോയൽ പറഞ്ഞു.

Related Articles

Back to top button