‘തൃശൂരിൽ വോട്ടിനായി കിറ്റുകൾ നൽകി’; ബിജെപിക്കെതിരെ ആരോപണവുമായി സിപിഎം

കിറ്റ് വാങ്ങിയെന്ന് സിപിഎം ആരോപിച്ചു. ഒളരിയിലെ സൂപ്പർ മാർക്കറ്റിലാണ് കിറ്റുകൾ തയ്യാറാക്കിയത്. പ്രാദേശിക ബിജെപി നേതാവിന്റെ നിർദേശപ്രകാരമാണ് സ്ത്രീകൾ കിറ്റുകൾ വാങ്ങാൻ എത്തിയതെന്ന് സിപിഎമ്മിന്റെ പരാതിയിൽ പറയുന്നു. ആരോപണത്തിന് പിന്നാലെ പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ എത്തിയതോടെ സൂപ്പർ മാർക്കറ്റ് താത്കാലികമായി അടച്ചു.
കിറ്റുകൾ നൽകുന്നുവെന്ന് പറഞ്ഞാണ് പോയതെന്ന് നാട്ടുകാർ പറയുന്നു. ഒരുപാട് പേർ കിറ്റുകൾ വാങ്ങിയതായും നാട്ടുകാർ വ്യക്തമാക്കി. വിഷുവിന് തയ്യാറാക്കിയ കിറ്റാണിതെന്ന് സൂപ്പർ മാർക്കറ്റ് ഉടമ മാധ്യമങ്ങളോട് പറഞ്ഞു. വിഷുവിന് ഇത്തരത്തിൽ നൂറ് കിറ്റുകൾ തയ്യാറാക്കി വെയ്ക്കാറുണ്ട്. ആരെങ്കിലും ഓർഡർ നൽകിയാൽ അതനുസരിച്ച് കിറ്റുകൾ നൽകുന്നതാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയാണ് കിറ്റ് ഉണ്ടോ എന്ന് ചോദിച്ച് പ്രാദേശിക ബിജെപി നേതാവ് വന്നത്. 50 എണ്ണം തയ്യാറാക്കി വെച്ചതായി പറഞ്ഞു. അതനുസരിച്ചാണ് കിറ്റ് കൊണ്ടുപോയത്. ഒരു കിറ്റിന് 900 രൂപയാണ് ഈടാക്കിയതെന്നും സൂപ്പർ മാർക്കറ്റ് ഉടമ വ്യക്തമാക്കി.
കിറ്റുകളും പണവും മദ്യവും കൊടുത്ത് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നതായി സിപിഐ നേതാവ് വി എസ് സുനിൽകുമാർ ആരോപിച്ചു. ഇത് നഗ്നമായ പെരുമാറ്റ ചട്ട ലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടണമെന്നും സുനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.



