കേരളത്തിലെ ‘ഏറ്റവും വലിയ നുണയൻ’ ഗോവിന്ദൻ… വി ഡി സതീശന്‍

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ നുണയന്‍ എം വി ഗോവിന്ദനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വീണാ ജോര്‍ജ്ജിന്റെ കഴുത്ത് ഞെരിച്ചെന്ന പെരുംനുണ പറഞ്ഞയാളാണ് എം വി ഗോവിന്ദനെന്നും മറ്റാരെങ്കിലും ഇങ്ങനെ നുണ പറയുമോ എന്നും വി ഡി സതീശന്‍ ചോദിച്ചു. ആ നുണയാണ് നോബേല്‍ സമ്മാനത്തിന് അയക്കേണ്ടതെന്നും എം വി ഗോവിന്ദനേ കിട്ടൂ, മറ്റാര്‍ക്കും കിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. വി ഡി സതീശന്‍ നൊബേല്‍ സമ്മാനത്തിനായി നുണ പറയുകയാണ് എന്ന എം വി ഗോവിന്ദന്റെ പരാമര്‍ശത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ബിജെപിയെ ജയിപ്പിക്കാന്‍ സിപിഐഎം മനപ്പൂര്‍വ്വം നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയാണ് എന്‍എംആര്‍ റസാഖെന്നും ബിജെപിയും സിപിഐഎമ്മും തമ്മില്‍ കച്ചവടമാണ് നടക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ നൂലില്‍ കെട്ടിയിറക്കിയ ബിസിനസുകാരനാണെന്നും അദ്ദേഹത്തില്‍ നിന്ന് രാഷ്ട്രീയം പഠിക്കേണ്ട ഗതികേട് കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എറണാകുളത്ത് ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളാണ് എന്‍ഡിഎയുടേത്. അത് സിപിഐഎം- ബിജെപി ഡീലിന്റെ ഭാഗമാണ്. നരേന്ദ്രമോദിയും അമിത് ഷായും അവിടെ ഒപ്പിടാന്‍ പറഞ്ഞാലും പിണറായി അനുസരിക്കും. ബിജെപിയും സിപിഐഎമ്മും തമ്മിലാണ് ബാന്ധവം. മറ്റേതൊക്കെ സീറ്റുകളില്‍ ഡീലുണ്ട് എന്നത് നിങ്ങളോട് പറയേണ്ടതില്ല. 10 സീറ്റുകളും ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. എറണാകുളം ജില്ലയുടെ കിഴക്കുഭാഗത്ത് മാത്രമുളള ട്വന്റി 20 പാര്‍ട്ടിക്ക് എവിടെയൊക്കെയാണ് സീറ്റ് നല്‍കിയിരിക്കുന്നത്. ദുര്‍ബലരായ ഘടക കക്ഷികള്‍ക്ക് എന്‍ഡിഎ പല സ്ഥലത്തും സീറ്റ് നല്‍കി. ഇത് പരസ്പരമുളള കൈമാറലാണ്’: വി ഡി സതീശന്‍ പറഞ്ഞു.

ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ശത്തെയും അദ്ദേഹം വിമര്‍ശിച്ചു. പൊന്നാനിയില്‍ മുസ്‌ലിം ആസ്ഥാനം എന്നാണ് പറയാറുളളത്, എന്നാല്‍ അവിടെ നിന്ന് ഹിന്ദു എംഎല്‍എമാരാണ് പലപ്പോഴും ഉളളത്. ഗുരുവായൂരിലും അങ്ങനെയാണ്, അതാണ് കേരളത്തിന്റെ സവിശേഷത. ജാതിയും മതവും പറഞ്ഞ് വോട്ട് പിടിക്കുന്നത് ബിജെപിയുടെ രീതിയാണ്. അതില്‍ എന്താണ് പുതുമയുളളത്. നടപടി എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്’: വി ഡി സതീശന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതികള്‍ ഉയര്‍ന്നപ്പോള്‍ ‘love you to the moon and back’ ആലേഖനം ചെയ്ത ചായക്കപ്പ് പിടിച്ച് മുഖ്യമന്ത്രി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത് യാദൃശ്ഛികം എന്ന് വ്യക്തത വരുത്തിയതിലും വി ഡി സതീശന്‍ പ്രതികരിച്ചു. അവളോടൊപ്പം എന്നതിന്റെ പ്രതീകമായിരുന്നു ആ കപ്പെന്നും മനോഹരമായ ആ വാക്കുകളോട് തനിക്കും ഇഷ്ടം തോന്നിയിരുന്നെന്നും വി ഡി സതീശന്‍ പറഞ്ഞു. യാദൃശ്ചികമായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ ഇപ്പോള്‍ മുഖ്യമന്ത്രി അവളോടൊപ്പം അല്ല അവനോടൊപ്പമാണ് എന്ന് തെളിയിച്ചെന്നും വി ഡി സതീശന്‍ പറഞ്ഞു.

Related Articles

Back to top button