70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം; ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡെപ്യൂട്ടി ഡയറക്ടർക്ക് മൂന്ന് വർഷം കഠിന തടവും 71 ലക്ഷം രൂപ പിഴയും

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽനിന്ന് 70 ലക്ഷം രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്ന കേസിൽ മുൻ ഡെപ്യൂട്ടി ഡയറക്ടർക്ക് (അഡ്മിൻ) ശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷം കഠിന തടവും 71 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡെപ്യൂട്ടി ഡയറക്ടർ പി.ബി. സൗരഭനെയാണ് തിരുവനന്തപുരം സി.ബി.ഐ കോടതി ജഡ്ജി കെ.എസ്. രാജീവ് ശിക്ഷിച്ചത്.
സ്വത്ത് സമ്പാദനത്തിൽ ഭർത്താവിനെ സഹായിച്ചെന്ന കുറ്റം ആരോപിക്കപ്പെട്ട ഭാര്യ സുരേഖയെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി അധികതടവ് അനുഭവിക്കണമെന്നും വിധി ന്യായത്തിൽ പറയുന്നു. കൂടാതെ 71 ലക്ഷം രൂപക്ക് തുല്യമായ ഫിക്സഡ് ഡെപ്പോസിറ്റുണ്ടെങ്കിൽ അത് കണ്ടുകെട്ടാനും ഉത്തരവുണ്ട്. പിഴ അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ കോടതിയിൽ സമർപ്പിച്ച സ്ഥിരനിക്ഷേപ രശീതുകൾ സർക്കാറിലേക്ക് കണ്ടുകെട്ടുമെന്ന് കോടതി അറിയിച്ചു. 2014 ലാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്.



