എതിരാളികൾക്ക് മാറ്റമില്ല; 16 മണ്ഡലങ്ങളിൽ വിജയം വഴി മാറുമോ?

ഇത്തവണയും എതിരാളികൾക്ക് മാറ്റമില്ല. പതിനാറ് നിയമസഭാ മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ മത്സരിച്ചവർ തന്നയാണ് ഇക്കുറിയും മത്സരരംഗത്ത്. ജനവിധി മാറുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. സിറ്റിങ് എംഎൽഎമാർക്ക് മണ്ഡലം നിലനിർത്താനും തോറ്റവർക്ക് സീറ്റ് പിടിച്ചെടുക്കാനുമുള്ള ജീവന്മരണ പോരാട്ടമാണ് ഇത്തവണത്തേത്. രാഷ്ട്രീയസാഹചര്യങ്ങൾ മാറിമറിഞ്ഞത് ഗുണംചെയ്യുമെന്നാണ് ഇരുകൂട്ടരുടെയും ആത്മവിശ്വാസം.
മഞ്ചേശ്വരം, സുൽത്താൻ ബത്തേരി, കുറ്റ്യാടി, തൃത്താല, മലമ്പുഴ, ഇരിങ്ങാലക്കുട, കളമശ്ശേരി, കുന്നത്തുനാട്, കോതമംഗലം,പാല, കോട്ടയം, പൂഞ്ഞാർ, അരൂർ, ചവറ, പത്തനാപുരം, ചടയമംഗലം എന്നിവയാണ് പഴയ എതിരാളികൾ വീണ്ടും മത്സരിക്കുന്ന മണ്ഡലങ്ങൾ.
മഞ്ചേശ്വരം മണ്ഡലത്തിൽ 2021-ൽ എൻഡിഎയ്ക്കു വേണ്ടി കെ സുരേന്ദ്രനും (ബിജെപി) യുഡിഎഫിനു വേണ്ടി എകെഎം അഷ്റഫുമാണ് (മുസ്ലിം ലീഗ്) കളത്തിലിറങ്ങിയത്. 745 വോട്ടിന് അഷ്റഫിനായിരുന്നു വിജയം. കെ സുരേന്ദ്രൻ രണ്ടാമതെത്തി. ഇത്തവണ ലീഗിന് വേണ്ടി എകെഎം അഷ്റഫും ബിജെപിക്ക് വേണ്ടി സുരേന്ദ്രനുമാണ് മത്സരിക്കുന്നത്. സുൽത്താൻ ബത്തേരിയിൽ കഴിഞ്ഞതവണ എൽഡിഎഫിനായി എംഎസ്. വിശ്വനാഥ(സിപിഎം)നും യുഡിഎഫിനായി കോൺഗ്രസിന്റെ ഐസി. ബാലകൃഷ്ണനുമാണ് മത്സരിച്ചത്. വിജയം ബാലകൃഷ്ണനൊപ്പംനിന്നു. ഇക്കുറിയും ഇവർ ഇരുവരും തന്നെയാണ് മത്സരത്തിനിറങ്ങിയിരിക്കുന്നത്. കുറ്റ്യാടിയിൽ എൽഡിഎഫിനുവേണ്ടി സിപിഎമ്മിന്റെ കെപി കുഞ്ഞമ്മദ്കുട്ടിയും യുഡിഎഫിനുവേണ്ടി പാറക്കൽ അബ്ദുള്ളയുമാണ് മത്സരിച്ചത്. 333 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുഹമ്മദ് കുട്ടി വിജയിച്ചു. ഇക്കുറിയും മത്സരം പഴയ എതിരാളികൾ തമ്മിൽ തന്നെയാണ്.



