ചങ്കിൽ കുത്തിയവരെ കൂട്ടുപിടിച്ച് ജയിക്കാമെന്ന് മോഹിക്കേണ്ട… ജി. സുധാകരനെതിരെ ഒളിയമ്പുമായി സജി ചെറിയാൻ…

ചേർത്തല: രക്തസാക്ഷികളുടെ ലേബലിൽ വളർന്നു ജനപ്രതിനിധിയും മന്ത്രിയുമായ ശേഷം പ്രസ്ഥാനത്തിന്റെ ചങ്കിൽ കുത്തിയവരെ കൂട്ടുപിടിച്ച് ജില്ലയിൽ ജയിക്കാമെന്ന യുഡിഎഫിന്റെ വ്യാമോഹം നടപ്പാകില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാൻ. കോൺഗ്രസ് നേതാവ് കെ.സുധാകരൻ കാട്ടിയ രാഷ്ട്രീയ മര്യാദ പോലുമില്ലാത്തയാളാണ് പ്രസ്ഥാനത്തിന്റെ കരുത്തിൽ അധികാരത്തിലേറി ജനങ്ങളുടെ മെക്കിട്ടു കയറുന്ന ‘വിസ്മയം’ എന്നു പറഞ്ഞായിരുന്നു ജി.സുധാകരനെതിരായ സജി ചെറിയാന്റെ പരോക്ഷ വിമർശനം.

രക്തസാക്ഷികളാണ് പ്രസ്ഥാനത്തിന്റെ കരുത്ത്. കെഎസ്‌യുക്കാർ കൊന്ന ഭുവനേശ്വരനെ നായന്മാർ കൊന്നെന്നു പറയുന്ന ‘വിസ്മയത്തെ’ ജില്ലയിലെ ജനങ്ങൾ തിരിച്ചറിഞ്ഞ് കൈകാര്യ ചെയ്യും. പ്രസ്ഥാനത്തെ പിന്നിൽ നിന്നു കുത്തിയാൽ സജി ചെറിയാനെപ്പോലും ആരും തിരിഞ്ഞു നോക്കില്ല. എൽഡിഎഫ് വിജയിക്കുമ്പോൾ ചെങ്ങന്നൂരിനോടു ചേർന്ന ശബരിമലക്കാടുകളിൽ പ്രതിപക്ഷ നേതാവിനു രാഷ്ട്രീയ വനവാസത്തിനു സൗകര്യമൊരുക്കും. ഇന്നലെ വരെ കോൺഗ്രസ് കൊടിയുമായി നടന്നയാൾ ഇന്നു ബിജെപി സ്ഥാനാർഥിയായതാണ് ജില്ലയിലെ മറ്റൊരു വലിയ വിസ്മയമെന്നും അദ്ദേഹം പറഞ്ഞു. ചേർത്തലയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

കെ.സുധാകരനെ പുകഴ്ത്തിയും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാ‍ര്‍ഥിയും മുന്‍ സിപിഎം നേതാവുമായ ജി. സുധാകരനെ വിമര്‍ശിച്ചും മന്ത്രി സജി ചെറിയാന്‍. ജി. സുധാകരന്‍ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തിയെന്ന് സജി. സീറ്റ് കിട്ടിയില്ലെങ്കിലും കെ.സുധാകരന്‍ പാര്‍ട്ടിയെ ചതിച്ചില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. ജി. സുധാകരൻ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ. സുധാകരൻ അത്തരമൊരു വഞ്ചന കാണിച്ചില്ല. അതാണ് രാഷ്ട്രീയ ധാർമികത. ചങ്കില്‍‌ കുത്തിയവരെ കൂട്ടുപിടിച്ച് ജയിക്കാമെന്ന് കോൺഗ്രസ് കരുതേണ്ടെന്നും ചേർത്തലയിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ സജി ചെറിയാൻ പറഞ്ഞു.

കോൺഗ്രസിനെതിരെയും സജി ചെറിയാൻ രൂക്ഷമായ വിമർശനം അഴിച്ചുവിട്ടു. കോൺഗ്രസ് പാർട്ടി പിരിച്ചുവിടേണ്ട സമയം അതിക്രമിച്ചെന്നും, കഠിനാധ്വാനം ചെയ്യുന്ന സാധാരണ പ്രവർത്തകർക്ക് പാർട്ടിയിൽ യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘വെള്ളം കോരിയും വിറക് വെട്ടിയും ജീവിക്കുന്നവർക്ക് ഒരു വിലയുമില്ലാത്ത അവസ്ഥയാണിപ്പോഴുള്ളത്’ എന്ന് അദ്ദേഹം പരിഹസിച്ചു. ആലപ്പുഴയിലെ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ച് പ്രതികരിക്കവെ, ‘ഷുക്കൂർ കയറുമായി നിൽക്കുകയാണ്, ഏത് മരത്തിൽ കെട്ടണമെന്നതാണ് ആലോചനയെന്നും അദ്ദേഹം സൂചിപ്പിച്ചു.

അവസരവാദികളല്ലാത്ത വേറെ ആരെയും കോൺഗ്രസിന് കണ്ടെത്താനായോ എന്ന് സജി ചെറിയാൻ ചോദ്യമുയർത്തി. ആലപ്പുഴയിലും ‘വിസ്മയം’ സംഭവിച്ചല്ലോ എന്നും അദ്ദേഹം പരിഹസിച്ചു. നാളെ സജി ചെറിയാൻ പോയാൽ കൂടെ ഭാര്യ പോലും പോകില്ല. അങ്ങേരുടെ കൂടെ ഭാര്യ പോയ പോലെ കൂടെ വരുമെന്ന് കരുതേണ്ടെന്നാണ് എന്‍റെ ഭാര്യ പറഞ്ഞത്. അവര്‍ക്ക് പാർട്ടി മെമ്പർഷിപ്പ് ഉണ്ട്, അവൾ പാർട്ടിയോടൊപ്പമാണ് എന്നായിരുന്നു സജിചെറിയാന്റെ പ്രതികരണം.

Related Articles

Back to top button