വിവാഹവാഗ്ദാനം നൽകി പീഡനം… പൊലീസും പാർട്ടിയും ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചു… വെളിപ്പെടുത്തലുമായി യുവതി…

റാന്നി: സിപിഎം പ്രാദേശിക നേതാവിനെതിരെയുള്ള പീഡന പരാതി അട്ടിമറിക്കാൻ പൊലീസും പാർട്ടിയും ശ്രമിച്ചതായി പരാതിക്കാരി. പത്തനംതിട്ട റാന്നിയിൽ വിവാഹ വാഗ്ദാനം നൽകി സിപിഎം പ്രാദേശിക നേതാവ് പീഡിപ്പിച്ചു എന്ന കേസ് പൊലീസും സിപിഎം നേതൃത്വവും ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചു എന്നാണ് പരാതിക്കാരി വിശദമാക്കിയത്. എസ്പി വഴി നൽകിയ പരാതി പോലും പോലീസ് അവഗണിച്ചു. എല്ലാം പാർട്ടി നിർദേശപ്രകാരമായിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച് മെഡിക്കൽ കോളേജിൽ ആയ ശേഷമാണ് കേസ് എടുത്തത്. പാർട്ടി നേതാക്കൾ പോലും ഇടപെട്ടാണ് വിവാഹം കഴിക്കുമെന്ന ഉറപ്പ് നൽകിയത്. എന്നാൽ കുറ്റാരോപിതൻ പിന്മാറിയിട്ടും ആരും ഇടപെട്ടില്ലെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. സിപിഎം റാന്നി ഏരിയ കമ്മിറ്റി അംഗമായിരുന്ന അലൻ മാത്യുവിനെതിരെയാണ് കേസ്.
വിവാഹ വാഗ്ദാനം നൽകി അലൻ മാത്യു യുവതിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. മുൻ എംഎൽഎ അടക്കം കേസിൽ ഇടപെട്ടുവെന്നാണ് ആരോപണം. 23ാം തിയതി വിവാഹം കഴിക്കാമെന്നാണ് പാർട്ടിക്കാർ പറഞ്ഞിരുന്നത്. വിവാഹത്തിനുള്ള രജിസ്ട്രേഷനുള്ള ഒരുക്കങ്ങൾ അടക്കം തുടങ്ങി. ഇതിനിടയിലാണ് യുവതിയുടെ ഗർഭം അലസിയത്. ഇതോടെ ഇനി പേടിപ്പിക്കാൻ എന്താണുള്ളത് എന്ന് ചോദിച്ച് അലൻ മാത്യു വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഒരു തരത്തിലുള്ള നീതിയും തനിക്ക് ലഭിച്ചില്ല. അലൻ മാത്യുവിനെതിരായ പരാതി ഏതാനും ആഴ്ചകൾക്ക് മുൻപാണ് പുറത്ത് വന്നത്. ആരോപണം വന്ന സമയത്ത് യുവതി ഗർഭിണിയായിരുന്നു.
ഇതോടെയാണ് വിവാഹം എന്ന ഒത്തുതീർപ്പിന് ധാരണയായത്. എന്നാൽ ഗർഭം അലസിപ്പോയതോടെയാണ് അലൻ മാത്യു വിവാഹ രജിസ്ട്രേഷൻ അടക്കമുള്ള നടപടികളിൽ നിന്ന് പിന്നോട്ട് പോയത്. സഹായം തേടി പൊലീസിനെ സമീപിച്ച യുവതിക്ക് തുടർ സഹായം ലഭിച്ചില്ലെന്നും പിന്നീട് കളക്ടറെ അടക്കം സമീപിക്കേണ്ടി വരികയുമായിരുന്നു. ആരോപണം വന്നപ്പോൾ തന്നെ അലനെ പാർട്ടി കൈവിട്ടെന്നായിരുന്നു പ്രാദേശിക നേതൃത്വം ഇന്നലെ നൽകിയ വിശദീകരണം



