ഇറാന്റെ ആക്രമണം… യുഎഇയിൽ മരണം എട്ടായി…

പതിനെട്ടാം ദിവസവും ആശങ്കയ്ക്കും ആക്രമണത്തിനും അയവില്ല. ഇറാൻ ആക്രമണത്തിൽ യുഎഇയിൽ ആകെ മരണം എട്ടായി. അബുദാബി ബനിയാസിയിലുണ്ടായ മിസൈൽ ആക്രമണത്തിൽ പാകിസ്താൻ സ്വദേശി കൂടി കൊല്ലപ്പെട്ടതോടെയാണ് മരണസംഖ്യ ഉയർന്നത്. യുഎഇയിൽ സൗദിയിലും കാര്യമായ ആക്രമണമാണ് ഇന്ന് പുലർച്ചെയുണ്ടായത്. മൂന്ന് തവണ ദുബായിയെയും അബുദാബിയെയും കേന്ദ്രീകരിച്ച് ആക്രമണം ഉണ്ടായി. ഇടയ്ക്ക് ഒരു മണിക്കൂർ യുഎഇ വ്യോമാതിർത്തി അടച്ചിട്ടു. അബൂദാബിയിലെ ഷാഹ് ഓയിൽ ഫീൽഡിലും ഫുജൈറ ഓയിൽ ഇൻഡസ്ട്രിയൽ സോണിലും തീപിടിത്തമുണ്ടായി.
സൗദിയിൽ വിവിധയിടങ്ങളിലായി 40 ഡ്രോണുകൾ പ്രതിരോധ മന്ത്രാലയം തകർത്തു. കിഴക്കൻ പ്രവിശ്യയിലും സെൻട്രൽ പ്രവിശ്യയിലെ ഖർജിലുമാണ് പ്രധാനമായും ആക്രമണ ശ്രമങ്ങൾ ഉണ്ടായത്. ഖത്തറിലും പുലർച്ചെ ആക്രമണശ്രമം ഉണ്ടായി. കുവൈറ്റിൽ നിന്ന് 16 ഹിസ്ബുള്ള ഭീകരരെ പിടികൂടി. യുഎഇയിൽ ഓൺലൈൻ ക്ലാസ്സ് നീട്ടാൻ തീരുമാനമായിട്ടുണ്ട്. നഴ്സറി മുതൽ യൂണിവേഴ്സിറ്റി തലത്തിലെ വിദ്യാർഥികൾക്ക് വരെ ഏപ്രിൽ ആദ്യവാരം വരെ ഓൺലൈൻ ക്ലാസുകളാകും ഉണ്ടാവുക.



