കായംകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ, മാതാ അമൃതാനന്ദമയിയും ഭക്ത സംഘവും ഇന്ന് അയോധ്യയിലേക്ക്

കൊല്ലം: അയോധ്യയിലെ രാമരക്ഷായന്ത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ മാതാ അമൃതാനന്ദമയിയും സംഘവും ഇന്ന് അയോധ്യയിലേക്ക് തിരിക്കും. 19-ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പങ്കെടുക്കും. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് അമൃതാനന്ദമയിയും സംഘവും എത്തുന്നത്. കായംകുളത്തു നിന്ന് പ്രത്യേക ട്രെയിനിലാണ് മാതാ അമൃതാനന്ദമയിയും സംഘവും അയോധ്യയിലേക്ക് തിരിക്കുക. അയോധ്യ രാമക്ഷേത്രത്തിന്റെ രണ്ടാം നിലയിൽ ശ്രീരാമയന്ത്രം (ശ്രീരാമ രക്ഷായന്ത്രം) സ്ഥാപിക്കുന്ന ചടങ്ങിനാണ് അമൃതാനന്ദമയിക്ക് ക്ഷണം ലഭിച്ചത്.
അന്നേ ദിവസം ഹിന്ദു നവവത്സരത്തിന്റെ തുടക്കമായ ‘ചൈത്ര നവരാത്രി’യുടെ ആദ്യ ദിനം കൂടിയാണ്. ചടങ്ങിൽ രാഷ്ട്രപതി ക്ഷേത്ര നിർമ്മാണത്തിൽ പങ്കാളികളായ ഏകദേശം 400-ഓളം തൊഴിലാളികളെ ആദരിക്കും. കൂടാതെ ക്ഷേത്രത്തിന്റെ രണ്ടാം നിലയിലുള്ള ‘ശ്രീരാമ നാമ മന്ദിർ’ ഉദ്ഘാടനവും നടക്കും. അമൃതാനന്ദമയിക്കൊപ്പം ഏകദേശം 1,200 ഓളം ആശ്രമവാസികളും ഭക്തരും കായംകുളത്തുനിന്നുള്ള പ്രത്യേക ട്രെയിനിൽ അയോധ്യയിലേക്ക് യാത്ര തിരിക്കും. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരായ സന്യാസിമാരും സാംസ്കാരിക നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.



