പാളത്തിലൂടെ നടന്നു പോകുന്നതിനിടയിൽ ട്രെയിൻ തട്ടിയെന്ന് നിഗമനം; മധ്യവയസ്‌കൻ മരിച്ച നിലയിൽ

കാസർഗോഡ് മധ്യവയസ്‌കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ലക്ഷം വീട് ഉന്നതിയിലെ മധ്യവയസ്‌കനാണ് മരണപ്പെട്ടത്. കൂലി തൊഴിലാളിയായിരുന്ന സന്തോഷാണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം തോയമ്മൽ ലക്ഷം വീട് ഉന്നതിയിലാണ് സന്തോഷ് താമസിച്ചിരുന്നത്. റെയിൽ പാളത്തിലൂടെ നടന്നു പോകുന്നതിനിടയിൽ ട്രെയിൻ തട്ടി മരിച്ചതായാണ് പ്രാഥമിക വിവരം. പാളത്തിലൂടെ പോയ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം. ഹൊസ്‌ദുർഗ് നിത്യാനന്ദ ആശ്രമത്തിന് സമീപത്തുള്ള റെയിൽപാളത്തിനടുത്താണ് ഇദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. കൃഷ്ണൻകുട്ടിയുടെയും പരേതയായ കലയുടെയും മകനാണ്.
മറ്റൊരു സംഭവത്തിൽ കാസർഗോഡ് പൊയ്നാച്ചി പറമ്പില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേണുഗോപാലന്‍ നായര്‍ (55), ഭാര്യ സ്മിത (45) എന്നിവരാണ് മരിച്ചത്. മകന്റെ മരണത്തെ തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് ദമ്പതികളുടെ മരണത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെ വീടിന്റെ സെന്‍ട്രല്‍ ഹാളിലാണ് മൃതദേഹം കണ്ടെത്തിയത്. മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
ഡിസംബര്‍ 29നാണ് ദമ്പതികളുടെ മകന്‍ ശിവാനന്ദ് (19) ട്രെയിന്‍ തട്ടി മരിച്ചത്. ബേക്കലില്‍ നടന്ന റാപ്പര്‍ വേടന്റെ പരിപാടിക്കിടെ ട്രെയിന്‍ തട്ടിയായിരുന്നു ശിവാനന്ദിന്റെ മരണം. ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ സംഗീതപരിപാടിക്കിടെ ആയികുന്നു സംഭവം.



