“പാർട്ടി തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് സുധാകരൻ പറഞ്ഞു”…… അനിശ്ചിതത്വങ്ങൾക്കിടെ സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ….

കണ്ണൂര്‍: നിയമസഭാ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം തുടരുന്നതില്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് കെ സുധാകരന് അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റാണെന്നും ആ തീരുമാനം സ്വീകരിക്കാന്‍ സമയമുണ്ടെന്നുമാണ് സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
‘പാര്‍ട്ടി തീരുമാനം അറിയിച്ചാല്‍ അതുമായി മുന്നോട്ടുപോകുമെന്നാണ് ഇന്നലെ കണ്ടപ്പോള്‍ കെ സുധാകരന് എന്നോട് പറഞ്ഞത്. പാര്‍ട്ടി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലല്ലോ, അതുകൊണ്ട് ഇത്തരം തീരുമാനങ്ങളെടുക്കാന്‍ സമയമുണ്ട്. ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. സുധാകരന് എന്റെയും നേതാവാണ്. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടിട്ടില്ല. ഹൈക്കമാന്‍ഡിന്റെ തീരുമാനത്തെ കുറിച്ച് അറിയില്ല,’ സണ്ണി ജോസഫ് പറഞ്ഞു.
സുധാകരന്റെ വീട്ടില്‍ നിരവധി പേര് കൂടിയിരിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇപ്പോള്‍ മാത്രമല്ല കെ സുധാകരന്റെ വീട്ടില്‍ എപ്പോഴും ആളുകള്‍ ഉണ്ടാകാറുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.
സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ കെ സുധാകരന് കടുത്ത അതൃപ്തിയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അത് പരസ്യമാക്കും വിധമുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രതികരണം പുറത്തുവരുന്നത്. കണ്ണൂര്‍ എന്നത് തന്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ കോണ്‍ഗ്രസ്സ് എന്നും തന്റെ മേല്‍വിലാസവുമാന്നെും സുധാകരന് ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ അറിയാത്ത കണ്ണൂരില്ല, തന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനല് വഴികള്‍ ഒരുപക്ഷെ മറ്റുള്ളവര്‍ക്ക് മറക്കാനാകുമായിരിക്കും, പക്ഷെ തനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാര്‍ഥ്യങ്ങളാണെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.\
സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയ സുധാകരന് കടുത്ത അതൃപ്തിയോടെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പോലും പങ്കെടുക്കാതെയായിരുന്നു അദ്ദേഹത്തിന്റെ മടക്കം. കണ്ണൂരില്‍ മത്സരിക്കുമെന്ന സുധാകരന്റെ പ്രഖ്യാപനത്തോട് ആരും സ്വയം സ്ഥാനാര്‍ത്ഥിയാകേണ്ട എന്ന താക്കീത് സണ്ണി ജോസഫ് നല്‍കിയിരുന്നു. കണ്ണൂരില്‍ മത്സരിക്കാനുള്ള തന്റെ താല്പര്യം സുധാകരന് നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള സ്ക്രീനിങ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് സുധാകരന്റെ സ്വയം സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം നടത്തിയത്.
അതേസമയം കെ സുധാകരനെ അനുകൂലിച്ച് കണ്ണൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കെ സുധാകരന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്. ഒതുക്കാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം ഉണ്ടാകും, കണ്ണൂരില്‍ ലീഡര്‍ കെ സുധാകരനെ മത്സരിപ്പിക്കുക എന്നിങ്ങനെ എഴുതിയ പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്. നേരത്തെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പ് നല്‍കിയിരുന്നു എന്നാണ് കെ സുധാകരനോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. എംപിമാരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടതില്ലെന്ന പുതിയ തീരുമാനത്തിന്റെ പേരില്‍ അത് നിഷേധിക്കരുത് എന്നാണ് സുധാകരന്റെ ആവശ്യമെന്നാണ് വിവരങ്ങള്‍.



