സമരം കടുപ്പിച്ച് ഡോക്ടർമാർ…സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഇന്ന് മുതൽ പ്രതിസന്ധി രൂക്ഷമാകും…

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം ഇന്ന് മുതൽ കടുത്ത പ്രതിസന്ധിയിലാകും. അനിശ്ചിതകാല ഒ പി ബഹിഷ്കരണ സമരത്തിനൊപ്പം ഇന്ന് മുതൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കും. സെക്രട്ടേറിയേറ്റിന് മുന്നിലെ കെജിഎംസിടിഎ ധർണ ഇന്ന് നടക്കും. സീനിയർ ഡോക്ടർമാർക്ക് പിന്തുണയുമായി പിജി വിദ്യാർഥികളും നാളെ പണിമുടക്കും.
അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവെക്കുന്നതോടെ നേരത്തെ നിശ്ചയിച്ചുറപ്പിച്ച ശസ്ത്രക്രിയകൾ മുടങ്ങും. അവശ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു, ഐ.പി ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, അടിയന്തിര ശസ്ത്രക്രിയകൾ, പോസ്റ്റുമോർട്ടം എന്നിവയെ പ്രതിഷേധ പരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ശമ്പളകുടിശ്ശിക അനുവദിക്കുക, തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഇന്ന് കെജിഎംസിടിഎ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണയും സംഘടിപ്പിക്കും. ഒപി ബഹിഷ്കരണ സമരം ഇന്ന് നാലാം ദിനമാണ്. സമരം പിൻവലിക്കണമെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് കെജിഎംസിടിഎ തള്ളിക്കളഞ്ഞിരുന്നു. സീനിയർ ഡോക്ടർമാർക്ക് പിന്തുണയുമായി പിജി വിദ്യാർഥികളും നാളെ പണിമുടക്കും. ഇതോടെ ഒപി സേവനങ്ങൾ പൂർണമായും തടസ്സപ്പെടും.


