തിരക്കിനിടയിൽ ആരുമറിയാതെ തന്ത്രപ്പൂര്‍വം മാല പൊട്ടിച്ചെടുത്തു, മോഷണത്തിന് വഴിത്തിരിവായി സിസിടിവി ദൃശ്യം

മലപ്പുറം തിരൂര്‍ ബസ് കയറുന്നതിനിടെ കുട്ടിയുടെ സ്വര്‍ണ മാല മോഷ്ടിച്ചു. ഇന്നലെ രാവിലെ 11ഓടെ ഉണ്ടായ മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബസിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത് സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ താനൂര്‍ പോലീസ് കേസെടുത്തു. തിരൂര്‍ ബസ് സ്റ്റാന്‍ഡിൽ വെച്ചാണ് സംഭവം. കുഞ്ഞിനെയും കൂട്ടി വൈരംകോട് വേലയ്ക്ക് പോവുകയായിരുന്നു പരാതിക്കാര്‍. മര്‍ജാൻ എന്നപേരുള്ള ബസിൽ കയറാനുള്ള ശ്രമത്തിനിടെയാണ് മോഷണം. തിക്കും, തിരക്കുമുള്ള നേരത്ത് ആരുടെ കണ്ണിലുംപെടാതെയായിരുന്നു മോഷണം. എന്നാൽ, ദൃശ്യങ്ങള്‍ ബസിന്‍റെ സിസിടിവിയിൽ പതിഞ്ഞു. തട്ടമിട്ട് രണ്ടു സ്ത്രീകൾ തന്ത്രപരമായി കുഞ്ഞിന്‍റെ കഴുത്തിൽ നിന്ന് മാല മോഷ്ടിക്കുന്നത് കാണാം. ബസ് സ്റ്റാന്‍ഡിൽ നിര്‍ത്തിയിട്ട ബസിൽ കയറാനായി നിരവധി പേര്‍ ഡോറിന് സമീപം തിങ്ങി നിൽക്കുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ പിന്നിൽ നിന്ന സ്ത്രീ ഇടതുകൈ ഉപയോഗിച്ച് കുഞ്ഞിന്‍റെ മാല മോഷ്ടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
അര പവൻ്റെ സ്വര്‍മണാലയാണ് നഷ്ടപ്പെട്ടത്. സമീപത്തൊരു ക്ഷേത്രത്തിൽ പോയതായിരുന്നു. അവിടെയെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞത് . പിന്നാലെ ക്ഷേത്രത്തിലെ സിസിടിവി നോക്കിയെങ്കിലും ഒന്നും വ്യക്തമായില്ല. തുടര്‍ന്നാണ് ബസ് ജീവനക്കാരുമായി ബന്ധപ്പെട്ടത്. അവര്‍ ബസിലെ സിസിടിവി പരിശോധിച്ചു. അതാണ് സംഭവത്തിന് വഴിത്തിരിവായത്. വീട്ടുകാരുടെ പരാതിയിൽ താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിക്കും, തിരക്കമുള്ള ബസ് സ്റ്റാൻഡുകൾ ,റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരെ ചുറ്റപ്പറ്റിയാണ് അന്വേഷണം.



