പാപ്പാന്മാരെ കൊലപ്പെടുത്തിയ ഭീതിയിൽ മാസങ്ങളോളം തളച്ചിട്ട ഹരിപ്പാട് സ്‌കന്ദൻ ഒടുവിൽ ആനത്തറിയിലേക്ക്; സംരക്ഷണം ഏറ്റെടുത്ത്…

ഹരിപ്പാട്: പാപ്പാനെ ആക്രമിച്ചതിനെത്തുടർന്ന് മാസങ്ങളോളം ചങ്ങലയിൽ കഴിയേണ്ടി വന്ന ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്കന്ദൻ എന്ന ആനയെ സുരക്ഷിത സ്ഥാനമായ ആനത്തറിയിലേക്ക് മാറ്റി. കഴിഞ്ഞ ഓഗസ്റ്റ് 30-നാണ് സ്കന്ദൻ ഇടഞ്ഞത്. അന്ന് ഒരു പാപ്പാന്റെ ജീവൻ നഷ്ടമാവുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം ക്ഷേത്രപരിസരത്ത് തളച്ചിരുന്ന ആനയെ പരിചരിക്കാൻ പാപ്പാന്മാർ ഭയപ്പെട്ടിരുന്നതിനാൽ സംരക്ഷണം വലിയ പ്രതിസന്ധിയിലായിരുന്നു.

ഒടുവിൽ ദേവസ്വം ബോർഡ് നിയോഗിച്ച ജിതിൻ എന്ന പാപ്പാനും സഹായികളായ മനീഷ്, അനീഷ് എന്നിവരും ചേർന്ന് ധീരമായാണ് സ്കന്ദനെ ആനത്തറിയിലെത്തിച്ചത്. നിലവിൽ സ്കന്ദൻ ശാന്തനാണെന്നും വെയിലേൽക്കാതെ വിശ്രമത്തിലാണെന്നും അധികൃതർ അറിയിച്ചു.

ദേവസ്വം വെറ്ററിനറി ഡോക്ടർമാർ കഴിഞ്ഞ ദിവസം സ്കന്ദനെ പരിശോധിച്ചു. ഈ മാസം അവസാനത്തോടെ ആനയ്ക്ക് മദപ്പാട് (നീരൊഴുക്ക്) ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാരുടെ നിഗമനം. മദപ്പാട് ലക്ഷണങ്ങൾ കണ്ടാൽ അടുത്ത ആറുമാസക്കാലം ആനത്തറിയിൽ തന്നെ സ്കന്ദന് വിശ്രമം തുടരേണ്ടി വരും. ഏകദേശം 25 വർഷം മുൻപ് ക്ഷേത്രത്തിലെത്തിയ സ്കന്ദൻ ഇതിനോടകം രണ്ട് പാപ്പാന്മാരുടെയും ഒരു നാട്ടുകാരന്റെയും ജീവനെടുത്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ പന്തളം സ്വദേശിയായ മുരളിയാണ് സ്കന്ദന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

മറ്റൊരു പാപ്പാനും അടുക്കാൻ ഭയപ്പെട്ട സാഹചര്യത്തിലാണ് യുവാക്കളായ ജിതിനും മനീഷും അനീഷും സ്കന്ദനെ ഏറ്റെടുത്തത് എന്നത് ശ്രദ്ധേയമാണ്.

Related Articles

Back to top button