‘ഒപ്പിടാൻ വരാൻ പറ്റില്ല’, പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചറിയിച്ച് പ്രതി, കർശനമായി എത്തണമെന്ന് പറഞ്ഞതോടെ…

ജാമ്യത്തിൽ ഇറങ്ങിയ ക്രിമിനൽ കേസ് പ്രതിയെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. ജാമ്യ വ്യവസ്ഥ അനുസരിച്ച് ഇയാൾ സ്റ്റേഷനിൽ എത്തി ഒപ്പിടേണ്ടതുണ്ട്. എന്നാൽ സ്റ്റേഷനിൽ വിളിച്ച് തനിക്ക് ഒപ്പിടാൻ വരാൻ പറ്റില്ലെന്ന് പ്രതി പോലീസിനെ അറിയിച്ചു. എത്തിച്ചേരണമെന്ന് കട്ടായം പറഞ്ഞതോടെ ഇയാൾ പോലീസിനോട് തർക്കിക്കുകയും ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്തു. തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തിയ ഇയാൾ അക്രമാസക്തനാകുകയും ചെയ്തതോടെയാണ് പ്രതിയെ വീണ്ടും പോലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ കാളികാവ് സ്വദേശിയായ വിഷ്ണുവിനെയാണ് വണ്ടൂർ പോലീസ് വീണ്ടും കസ്റ്റഡിയിൽ എടുത്തത്. ഇയാൾ വിവിധ സ്റ്റേഷനുകളിലായി പതിനൊന്നോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജാമ്യ വ്യവസ്ഥ ലംഘിക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ഇയാൾക്കെതിരെ പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്യും.
മദ്യപിച്ച് ലക്കുകെട്ട വിഷ്ണു പോലീസ് സെഷനിൽ എത്തിയ ശേഷം ഉദ്യോഗസ്ഥരെ തെറി പറയുകയും അക്രമാസക്തനാവുകയും ആയിരുന്നു. നേരത്തെ രജിസ്റ്റർ ചെയ്ത കേസുകളിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എല്ലാ മാസവും സ്റ്റേഷനിലെത്തി വിഷ്ണു ഒപ്പിടേണ്ടതുണ്ട്. എന്നാൽ, തനിക്ക് ഒപ്പിടാൻ വരാൻ കഴിയില്ലെന്ന് വിഷ്ണു ഫോണിലൂടെ പോലീസിനെ വിളിച്ചറിയിച്ചു. നിർബന്ധമായും എത്തി ഒപ്പിടണമെന്ന് പോലീസ് കർശനമായി പറഞ്ഞതോടെ ഫോണിലൂടെ ഇയാൾ അസഭ്യം പറഞ്ഞു. ഫോൺ വിളിച്ചതിന് പിന്നാലെ പുലർച്ചയോടെ മദ്യലഹരിയിൽ വിഷ്ണു വണ്ടൂർ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി. തുടർന്ന് അവിടെയുണ്ടായിരുന്ന പോലീസുകാർക്ക് നേരെ തട്ടിക്കയറുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. അക്രമത്തിന് പിന്നാലെ കടന്നുകളഞ്ഞ ഇയാളെ വൈകുന്നേരത്തോടെ പോലീസ് പിടികൂടുകയായിരുന്നു.



